റാന്നി : പെരുനാട്, വടശേരിക്കര മേഖലയിൽ കടുവയുടെ ആക്രമണവും സാന്നിധ്യവും തുടർച്ചയായി ഉണ്ടാവുന്ന സാഹചര്യത്തിൽ കടുവയെ വെടിവെച്ചുകൊല്ലാൻ പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കണമെന്ന് അഡ്വ.പ്രമോദ് നാരായൺ എംഎൽഎ ആവശ്യപ്പെട്ടു. കടുവയ്ക്കായി വനപാലകർ നടത്തിയ തിരച്ചിൽ ഫലം കാണാത്ത സാഹചര്യമുണ്ടായി. കടുവയുടെ സാന്നിധ്യം ഉണ്ടായ സ്ഥലങ്ങളിൽ കൂട് വച്ചു. ഡ്രോൺ ഉപയോഗിച്ച് വ്യാപകമായ തിരച്ചിൽ നടത്തി രാപ്പകൽ വ്യത്യാസമില്ലാതെ നിരീക്ഷണവും നടത്തി. എന്നിട്ടും കടുവയെ കണ്ടെത്താനായില്ല. കടുവ മറ്റു ജനവാസ മേഖലകളിലേക്ക് പോവുകയാണ് ചെയ്യുന്നത് .സ്കൂളുകൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ കടുവ സ്കൂളിൽ പോകുന്ന കുട്ടികൾക്കും ഭീഷണിയാകും.
ഈ സാഹചര്യങ്ങൾ കണക്കിലെടുത്ത് കേന്ദ്ര വനം നിയമത്തിലെ നിയമപരമായ സങ്കീർണതകൾ പരിഹരിച്ച് കടുവയെ കണ്ടാലുടൻ വെടിവെയ്ക്കുന്നതിന് ഉത്തരവിറക്കണമെന്ന് വനം വകുപ്പ് മന്ത്രി ഏ.കെ ശശീന്ദ്രനോട് പ്രമോദ് നാരായണന്‍ ആവശ്യപ്പെട്ടു. ഇതിനായി വിദഗ്ധ സംഘത്തെ നിയോഗിക്കുകയും ചെയ്യണം. ഒരു മാസത്തിന് മുമ്പ് പെരുനാട് ബഥനി പുതുവേലിൽ ആരംഭിച്ച കടുവാ ഭീഷണി ഇപ്പോഴും തുടരുകയാണ്. ബഥനി പുതുവൽ ഭാഗത്ത് മാത്രമല്ല വടശേരിക്കര പേഴുംപാറ, ബൗണ്ടറി, ഒളികല്ല്. കുമ്പളത്താമൺ, ബ്രദർ മുക്ക് , ചമ്പോൺ മേഖലകളിലെല്ലാം കടുവയുടെ സാന്നിധ്യമുണ്ട്.
നിരവധി വളർത്തുമൃഗങ്ങളെയും ഇതിനോടകം പലഭാഗങ്ങളിൽ നിന്നായി കടുവ കൊന്നു. പലരും കടുവയെ നേരിട്ട് കാണുകയും ചെയ്തു. ഭാഗ്യം കൊണ്ടാണ് ഇവർ രക്ഷപെട്ടത്. ഇനിയും കടുവ നാട്ടിലിറങ്ങി വിഹരിച്ചാൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിന് സർക്കാരും ഭരണകൂടവും ബാധ്യസ്ഥരാണ്. ഈ സാഹചര്യങ്ങളിൽ കേന്ദ്ര വനം നിയമത്തിലെ സങ്കീർണ്ണതകൾ ഒഴിവാക്കി കടുവയെ വെടിവെച്ചു കൊല്ലുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ മുൻകൈയെടുക്കണം. ഇല്ലെങ്കിൽ വലിയ ദുരന്തങ്ങൾക്ക് ഇട നൽകുമെന്നും എംഎൽഎ പ്രമോദ് നാരായണന്‍ പറഞ്ഞു.