റാന്നി : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ തകർച്ച ഉണ്ടായ ഭാഗങ്ങളിലെ ടാറിംങ് പ്രവർത്തികൾ സെപ്റ്റംബർ പതിനഞ്ചിനകം പൂർത്തിയാക്കുമെന്ന് അഡ്വ. പ്രമോദ് നാരായണൻ എംഎൽഎ പറഞ്ഞു. ഇന്നലെ പുനലൂർ മൂവാറ്റുപുഴ പാതയില്‍ മന്ദിരം ജംഗ്ഷന് സമീപം പുതുച്ചിറപടിയില്‍ ഭാരതി എയർടെൽ കമ്പനിയുടെ ഒപ്ടിക്കൽ ഫൈബർ ലൈൻ സ്ഥാപിക്കുന്നതിനിടെ ഉണ്ടായ അശ്രദ്ധ മൂലം റോഡ് തകര്‍ന്നിരുന്നു. തകർച്ചയുണ്ടായ റോഡിന്റെ ഭാഗങ്ങളിലെ നിർമ്മാണ പ്രവർത്തികൾ ഇന്ന് ആരംഭിച്ചു. അഞ്ചു മീറ്റർ വീതിയിലും ആറ് മീറ്റർ നീളത്തിലും തകർന്ന ഭാഗങ്ങൾ പൂർണമായും പൊളിച്ചുമാറ്റി ജിഎസ്പി വിരിച്ചു ലെവൽ ചെയ്തിട്ടുണ്ട്. ഇത് ഉറച്ച ശേഷം സെപ്റ്റംബർ പത്തോടെ ബി എം ടാറിങ് നടത്തും. അതിനുശേഷം ബി സി ടാറിങ് കൂടി ചെയ്തു റോഡ് പൂർവസ്ഥിതിയിലാക്കും.
നാശനഷ്ടം ഉണ്ടാക്കിയ കരാർ കമ്പനിയുടെ ചിലവിലാകും മുഴുവൻ നിർമ്മാണ പ്രവർത്തികളും നടത്തുക. ഇന്ന് രാത്രിയോടെ സ്ഥലത്ത് നിയന്ത്രണങ്ങൾ ഒഴിവാക്കി റോഡിലൂടെ ഗതാഗതം സാധാരണ നിലയിലാക്കും. കുടിവെള്ള പൈപ്പുകൾ പുനസ്ഥാപിക്കുന്നതിനുള്ള നടപടികൾ വാട്ടർ അതോറിറ്റിയും നടത്തി വരുന്നു. കൂടുതൽ സ്ഥലങ്ങളിൽ പൈപ്പ് ലൈൻ തകരാർ ഉള്ളതിനാൽ ജലവിതരണം പൂർണ്ണമായും നടത്തുവാൻ സാധിച്ചിട്ടില്ല. നാളെയോടെ ജലവിതരണം പൂർവസ്ഥിതിയിലാക്കാൻ സാധിക്കും എന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുള്ളത്. കെഎസ്ടിപി എക്സിക്യൂട്ടീവ് എഞ്ചിനീയർ വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവർക്കൊപ്പം സ്ഥലം സന്ദർശിച്ച് എം.എല്‍.എ സ്ഥിതിഗതികൾ വിലയിരുത്തി.






























