ലഖ്‌നൗ: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സഞ്ചരിച്ച എയർ ഇന്ത്യ വിമാനം ലാൻഡ് ചെയ്തത് രണ്ടാം ശ്രമത്തിൽ. ശക്തമായ കാറ്റിനെ തുടർന്ന് ലഖ്‌നൗവിലെ ചൗധരി ചരൺ സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങാനുള്ള ആദ്യ ശ്രമം ഉപേക്ഷിച്ച് വിമാനം വീണ്ടും പറന്നുയരുകയായിരുന്നു. പിന്നീട് രണ്ടാമത്തെ ശ്രമത്തിൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായാണ് അധികൃതർ അറിയിച്ചത്. ഡൽഹിയിൽ നിന്ന് ലഖ്‌നൗവിലേക്ക് സർവീസ് നടത്തിയ AI-1717 വിമാനം ചൊവ്വാഴ് വൈകിട്ട് 3.45ഓടെയാണ് ആദ്യ ലാൻഡിങ് ശ്രമം ഉപേക്ഷിച്ച് ‘ഗോ-എറൗണ്ട്’ നടത്തിയത്.
കാലാവസ്ഥാ സാഹചര്യം വിലയിരുത്തിയ ശേഷമാണ് പൈലറ്റുമാർ ലാൻഡിങ് ഒഴിവാക്കിയത്. ഏകദേശം 10 മിനിറ്റിന് ശേഷം 3.55ഓടെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യുകയായിരുന്നു. സംഭവത്തിൽ എയർ ഇന്ത്യ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.ലാൻഡിങ് ശ്രമം ഉപേക്ഷിച്ച് വിമാനം വീണ്ടും സുരക്ഷിതമായ ഉയരത്തിലേക്ക് ഉയർത്തി പിന്നീട് വീണ്ടും ലാൻഡ് ചെയ്യുന്നതിനെയാണ് ‘ഗോ-എറൗണ്ട്’ എന്ന് പറയുന്നത്. കാലാവസ്ഥാ സാഹചര്യം, റൺവേയിലെ സ്ഥിതി, വ്യോമഗതാഗതം, ലാൻഡിങ്ങിന് അനുയോജ്യമല്ലാത്ത സമീപനപാത തുടങ്ങിയ കാരണങ്ങളാൽ പൈലറ്റുമാർക്ക് ഗോ-എറൗണ്ട് നടത്തേണ്ടിവരാം. ഇത് വ്യോമയാന രംഗത്തെ സാധാരണ സുരക്ഷാ നടപടിയായാണ് കണക്കാക്കുന്നത്.ലഖ്‌നൗവിലെത്തിയ രാഹുൽ ഗാന്ധി തുടർന്ന് തന്റെ ലോക്‌സഭാ മണ്ഡലമായ റായ്ബറേലിയിലേക്ക് തിരിച്ചു.
രണ്ട് ദിവസത്തെ മണ്ഡല സന്ദർശനത്തിനായാണ് അദ്ദേഹം റായ്ബറേലിയിലെത്തിയത്. ജില്ലാ വികസന ഏകോപന-നിരീക്ഷണ സമിതി (DISHA) യോഗത്തിൽ രാഹുൽ ഗാന്ധി അധ്യക്ഷത വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണ്ഡലത്തിലെ വിവിധ വികസന പദ്ധതികൾ അദ്ദേഹം അവലോകനം ചെയ്യുകയും പ്രളയബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്യും. പ്രദേശവാസികളുമായും പാർട്ടി പ്രവർത്തകരുമായും നടത്തുന്ന കൂടിക്കാഴ്ചകളിൽ പ്രാദേശിക വിഷയങ്ങളും ജനങ്ങളുടെ ആശങ്കകളും അദ്ദേഹം ചർച്ച ചെയ്യാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. സന്ദർശനത്തിന്റെ ഭാഗമായി കോൺഗ്രസ് പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തുന്നതിനും വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന പ്രതിനിധി സംഘങ്ങളുമായി ചർച്ച നടത്തുന്നതിനും രാഹുൽ ഗാന്ധിക്ക് പരിപാടികളുണ്ട്. പ്രാദേശിക സ്വർണം, വെള്ളി വ്യാപാരികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.































