അരുവിക്കര : അരുവിക്കരയിലെയും പരിസര പ്രദേശങ്ങളിലെയും സ്കൂളുകൾക്കുസമീപമുള്ള കടകളിൽ ലഹരിമിഠായി വിൽക്കുന്നതായി പരാതി വ്യാപകമായതിനെത്തുടർന്ന് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ കടകളിൽ സംയുക്ത പരിശോധന നടത്തി. എക്സൈസിന്റെയും ആരോഗ്യ വിഭാഗത്തിന്റെയും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെയും ഉദ്യോഗസ്ഥർ വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 4.45 വരെയാണ് പരിശോധന നടത്തിയത്. രണ്ടുദിവസം മുൻപ് അരുവിക്കരയിൽ നടന്ന ഒരു വിവാഹസത്‌കാര ചടങ്ങിൽ വിതരണം ചെയ്ത മിഠായി കഴിച്ച പലർക്കും അസ്വസ്ഥത അനുഭവപ്പെട്ടതായും ഈ മിഠായിക്ക് പുകയില ഉത്പന്നമായ പാൻപരാഗിന്റെ രുചി ഉണ്ടായിരുന്നതായും ആരോപണമുയർന്നിരുന്നു. അരുവിക്കരയിലും പരിസരപ്രദേശങ്ങളിലും ഇത്തരം മിഠായികൾ അനധികൃതമായി സൂക്ഷിച്ച് വില്പന നടത്തുന്നുണ്ടെന്നും സ്കൂൾക്കുട്ടികൾ ഉൾപ്പെടെയുള്ളവർ ഈ മിഠായി വാങ്ങി കഴിക്കുന്നതായും സാമൂഹിക മാധ്യമങ്ങളിൽ വ്യാപക പ്രചാരണം ഉണ്ടായിരുന്നു.
ഇതിനെത്തുടർന്നാണ് അരുവിക്കര സ്കൂൾ പരിസരത്തെ മുറുക്കാൻ കടകൾ, ബേക്കറികൾ, ഹോട്ടലുകൾ തുടങ്ങി വിവിധ വ്യാപാര കേന്ദ്രങ്ങളിലും അരുവിക്കരയിലെ മറ്റ് ജങ്ഷനുകളിലും അധികൃതർ പരിശോധന നടത്തിയത്. എന്നാൽ, പരാതിക്കടിസ്ഥാനമായ മിഠായി കണ്ടെത്താൻ അധികൃതർക്കായില്ല. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം ശ്രദ്ധയിൽപ്പെട്ട കച്ചവടക്കാർ ലഹരിമിഠായി കടകളിൽ നിന്നും മാറ്റിയതാകാമെന്ന് അധികൃതർ പറഞ്ഞു. കട യുടമകൾക്ക് താക്കീതുനൽകിയ ഉദ്യോഗസ്ഥർ ലഹരി ഉപയോഗത്തിനെതിരേയുള്ള സന്ദേശമടങ്ങിയ നോട്ടീസുകൾ പൊതുജനങ്ങൾക്ക് വിതരണം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ മനോഹർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രസാദ്, അനു, വിനോദ്, സുനിൽരാജ്, ഭക്ഷ്യസുരക്ഷാ ഓഫീസർ പൂജ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ വി. അനിൽകുമാർ, പ്രിവന്റീവ് ഓഫീസർമാരായ പ്രശാന്ത്, ദിലീപ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ആരോമൽ, ശ്രീജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.





























