അഫ്ഗാനിസ്ഥാൻ : രാജ്യത്ത് ഔദ്യോഗികമായി വനിതാ ക്രിക്കറ്റ് വിലക്കിയിട്ടില്ല എന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ അസീസുള്ള ഫൈസി. വനിതകൾ കായികമത്സരങ്ങളിൽ പങ്കെടുക്കുന്നതിനെ താലിബാൻ വിലക്കിയിട്ടില്ല. വനിതകൾ കളിക്കുന്ന ഒരു കായിക മത്സരത്തിനും പ്രത്യേകിച്ച് ക്രിക്കറ്റിന് വിലക്കില്ലെന്ന് താലിബാൻ അറിയിച്ചിട്ടുണ്ടെന്നും ഫൈസി പറഞ്ഞു.
താലിബാൻ അധികാരത്തിലേറിയതിനു ശേഷം രാജ്യത്ത് വനിതാ കായിക മത്സരങ്ങൾ നടന്നിട്ടില്ല. ദേശീയ ഫുട്ബോൾ ടീം അംഗങ്ങളിൽ പലരും രാജ്യം വിട്ടു. അഫ്ഗാനിൽ തന്നെയുള്ള താരങ്ങൾ പുറത്തിറങ്ങാൻ പോലും ഭയന്ന് കഴിയുകയാണ്. ഇതിനിടെയാണ് രാജ്യത്ത് വനിതാ കായിക മത്സരങ്ങൾക്ക് ഔദ്യോഗിക വിലക്കില്ലെന്ന് എസിബി അറിയിക്കുന്നത്.
“താലിബാൻ ഉദ്യോഗസ്ഥരുമായി ഞങ്ങൾ സംസാരിച്ചിരുന്നു. വനിതാ കായിക മത്സരങ്ങൾക്ക്, പ്രത്യേകിച്ച് ക്രിക്കറ്റിന് രാജ്യത്ത് വിലക്കില്ല. പക്ഷേ നമ്മുടെ സംസ്കാരവും മതവും നമ്മൾ മനസ്സിൽ വെക്കണം. അതിനനുസരിച്ച് വസ്തം ധരിക്കുകയും മതം പിന്തുടരുകയും ചെയ്യുന്ന സ്ത്രീകൾക്ക് കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതിനു വിലക്കില്ല. വനിതകൾ ഷോർട്ട്സ് ധരിക്കുന്നത് ഇസ്ലാം അനുവദിക്കുന്നില്ല. അത് നമ്മൾ മനസ്സിൽ വെക്കണം.”- അസീസുള്ള പറഞ്ഞു.
അഫ്ഗാനിസ്ഥാൻ പുരുഷ ടി-20 ലോകകപ്പ് കളിക്കുമെന്ന് ഐസിസി സ്ഥിരീകരിച്ചിരുന്നു. ഇടക്കാല സിഇഒ ജെഫ് അല്ലാർഡിസ് ആണ് അഫ്ഗാനിസ്ഥാൻ്റെ പങ്കെടുക്കൽ സ്ഥിരീകരിച്ചത്. അവർ ഐസിസി ഫുൾ മെമ്പർ ആണെന്നും ലോകകപ്പിനുള്ള മുന്നൊരുക്കങ്ങൾ തുടരുകയാണെന്നും അല്ലാർഡിസ് പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ ഭരണം താലിബാൻ പിടിച്ചടക്കിയതിനു പിന്നാലെ ക്രിക്കറ്റ് ടീമിനെ ഐസിസി വിലക്കിയേക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനെ തള്ളിക്കൊണ്ടാണ് ഐസിസിയുടെ വെളിപ്പെടുത്തൽ.
ഐസിസി നിയമപ്രകാരം ഫുൾ മെമ്പറായ എല്ലാ ക്രിക്കറ്റ് ബോർഡുകൾക്കും പുരുഷ ടീമിനൊപ്പം വനിതാ ടീമും ഉണ്ടാവേണ്ടത് നിർബന്ധമാണ്. എന്നാൽ, താലിബാൻ ഭരണത്തിലേറിയതിനു ശേഷം രാജ്യത്ത് വനിതാ ക്രിക്കറ്റ് ടീം മത്സരങ്ങളോ പ്രവർത്തനങ്ങളോ നടക്കുന്നില്ല. ഇതിനു പിന്നാലെയാണ് പുരുഷ ടീമിനെ ലോകകപ്പിൽ നിന്ന് വിലക്കിയേക്കുമെന്ന റിപ്പോർട്ടുകൾ വന്നത്. എന്നാൽ ഈ റിപ്പോർട്ടുകളെ തള്ളിയാണ് ഐസിസി രംഗത്തെത്തിയത്. ടി-20 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ഒക്ടോബർ 17ന് ആരംഭിക്കും. ഒക്ടോബർ 23 മുതലാണ് സൂപ്പർ 12 മത്സരങ്ങൾ ആരംഭിക്കുക. ഒക്ടോബർ 24ന് ഇന്ത്യ-പാകിസ്താൻ മത്സരം നടക്കും. നവംബർ 8ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കും.