കുവൈറ്റ് : കുവൈത്തിൽ സ്വകാര്യ കമ്പനികളുടെ ഉടമാവകാശം വിദേശികൾക്കും നൽകാൻ ആലോചന നടക്കുന്നതായി റിപ്പോർട്ട്. നിക്ഷേപം ആകർഷിക്കുക സമ്പദ്ഘടന മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് ഇത്തരമൊരു നീക്കം. അൽ അറബിയ പത്രത്തിന് നൽകിയ അഭിമുഖത്തിൽ കുവൈററ്റ് ഡയറക്ട് ഇൻവെസ്റ്റ്മെന്‍റ് പ്രമോഷൻ അതോറിറ്റി ഉപമേധാവി അബ്ദുല്ല അസ്സബാഹ് ആണ് ഇതുസംബന്ധിച്ച് സൂചന നൽകിയത്. നിലവിൽ രാജ്യത്തെ പാർട്ടണർഷിപ്പ് നിയമപ്രകാരം കമ്പനികളിൽ കുറഞ്ഞത് 51 ശതമാനം പങ്കാളിത്തം കുവൈറ്റ് പൗരന്മാർക്കാണ്.
വിദേശ പങ്കാളിത്തം 49 ശതമാനത്തിൽ പരിമിതമാണ്. എന്നാൽ വിദേശികൾക്ക് പൂർണമായ ഉടമസ്ഥാവകാശം നൽകുന്നതിലൂടെ കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കാനും സമ്പദ്ഘന ശക്തിപ്പെടുത്താനും സാധിക്കുമെന്നാണ് ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ അതോറിറ്റിയുടെ കണക്കു കൂട്ടൽ. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 100 കോടി ദീനാറിൻറെ വിദേശ നിക്ഷേപം ആണ് കുവൈറ്റിലെത്തിയത്. 2030 ഓടെ 5000 കോടി ഡോളർ നേരിട്ടുള്ള വിദേശനിക്ഷേപമാക്കി ഉയർത്തുകയാണ് ലക്ഷ്യം. ഇതിനായി വിദേശ നിക്ഷേപകർക്കും കമ്പനികൾക്കും രാജ്യത്തെ നിക്ഷേപാവസരങ്ങൾ സംബന്ധിച്ച് മനസ്സിലാക്കിക്കൊടുക്കാൻ മാർഗരേഖ തയാറാക്കുമെന്ന് ഇൻവെസ്റ്റ്മെന്‍റ് അതോറിറ്റി മേധാവി വ്യക്തമാക്കി. 21 വിദേശ രാജ്യങ്ങളിൽനിന്നുള്ള സംരംഭകർ രാജ്യത്ത് മുതൽ മുടക്കിയിട്ടുണ്ട്. ഐടി, എണ്ണ, പ്രകൃതിവാതകം, നിർമാണം, പരിശീലനം, ആരോഗ്യം, തുടങ്ങിയ മേഖലകളിലാണ് ഇവയിൽ ഏറെയും.