ഡൽഹി: വാർത്താസമ്മേളനത്തിൽ വനിതാ മാധ്യമപ്രവർത്തകരെ ഒഴിവാക്കിയതിനെത്തുടർന്ന് ഉയർന്ന പ്രതിഷേധങ്ങളെ തുടർന്ന് അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി വീണ്ടും വാർത്താ സമ്മേളനം വിളിച്ചു. ഇത്തവണ വനിതാ മാധ്യമപ്രവർത്തകർക്ക് സമ്മേളനത്തിൽ ക്ഷണമുണ്ട്. ഒരാഴ്ച നീണ്ടുനിൽക്കുന്ന ഇന്ത്യാ സന്ദർശനത്തിനായാണ് അഫ്ഗാൻ വിദേശകാര്യ മന്ത്രി ന്യൂഡൽഹിയിൽ എത്തിയത്. കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടിരുന്നത്. എന്നാൽ, ആദ്യ വാർത്താസമ്മേളനത്തിൽ വനിതകളെ ഒഴിവാക്കിയത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ഡൽഹിയിലെ അഫ്ഗാനിസ്ഥാൻ എംബസിയിൽ നടന്ന ആദ്യ വാർത്താസമ്മേളനത്തിലേക്ക് പുരുഷ മാധ്യമപ്രവർത്തകരെ മാത്രമാണ് ക്ഷണിച്ചിരുന്നത്. ഈ സംഭവം വലിയ വിമർശനങ്ങൾക്ക് വഴിവെച്ചതോടെ, വനിതാ മാധ്യമപ്രവർത്തകരെ ഒഴിവാക്കിയതിൽ പങ്കില്ലെന്നും വാർത്താസമ്മേളനവുമായി യാതൊരു ബന്ധവുമില്ലെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. താലിബാൻ്റെ സ്ത്രീവിരുദ്ധ സമീപനത്തിൻ്റെ പ്രതിഫലനമാണിതെന്ന് ആരോപിച്ച് വനിതാ മാധ്യമപ്രവർത്തകർ ശക്തമായി പ്രതിഷേധിച്ചു. ഇന്ത്യയിൽ ഇത്തരത്തിലുള്ള വിവേചനപരമായ നയങ്ങൾക്ക് അവസരം നൽകിയതിന് കേന്ദ്ര സർക്കാരിനെയും വനിതാ മാധ്യമപ്രവർത്തകർ വിമർശിച്ചിരുന്നു. ഈ പ്രതിഷേധങ്ങൾക്കൊടുവിലാണ് മുത്തഖി വീണ്ടും വാർത്താസമ്മേളനം വിളിച്ചത്.





























