ന്യുഡല്‍ഹി: അഫ്ഗാനിസ്ഥാൻ ഇന്ത്യയെ അടുത്ത സുഹൃത്തായിട്ടാണ് കാണുന്നതെന്ന് അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്താക്കി. ന്യൂഡൽഹിയിൽ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി നടത്തിയ ഉഭയകക്ഷി കൂടിക്കാഴ്ചയിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2021 ൽ അധികാരത്തിൽ വന്നതിനുശേഷം ഇന്ത്യയും താലിബാൻ ഭരണകൂടവും തമ്മിലുള്ള ആദ്യത്തെ ഉന്നതതല നയതന്ത്ര ഇടപെടലാണിത്. ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്കൊപ്പം ഉണ്ടാകുമെന്നും മറ്റൊരു രാജ്യത്തിനെതിരെ തങ്ങളുടെ പ്രദേശം ഉപയോഗിക്കാൻ അഫ്ഗാനിസ്ഥാൻ ഒരു ഗ്രൂപ്പിനെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
“അഫ്ഗാനിസ്ഥാനിൽ അടുത്തിടെ ഉണ്ടായ ഭൂകമ്പത്തിൽ ഇന്ത്യയാണ് ആദ്യം പ്രതികരിച്ചത്. അഫ്ഗാനിസ്ഥാൻ ഇന്ത്യയെ ഒരു അടുത്ത സുഹൃത്തായിട്ടാണ് കാണുന്നത്. പരസ്പര ബഹുമാനം, വ്യാപാരം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ബന്ധങ്ങളാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഞങ്ങളുടെ ബന്ധം ശക്തിപ്പെടുത്തുന്നതിന് ഒരു കൂടിയാലോചനാ സംവിധാനം സൃഷ്ടിക്കാനും ഞങ്ങൾ തയ്യാറാണ്,” മുത്താക്കി യോഗത്തിൽ പറഞ്ഞു. “ഇന്ത്യയിൽ എത്തിയതിൽ എനിക്ക് സന്തോഷമുണ്ട്, ഈ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണ വർദ്ധിപ്പിക്കും. ഇന്ത്യയും അഫ്ഗാനിസ്ഥാനും അവരുടെ ഇടപെടലുകളും കൈമാറ്റങ്ങളും വർദ്ധിപ്പിക്കണം ” അദ്ദേഹം പറഞ്ഞു. യുഎൻ സുരക്ഷാ കൗൺസിൽ കമ്മിറ്റിയിൽ നിന്ന് താൽക്കാലിക യാത്രാ ഇളവ് നേടിയ ശേഷമാണ് താലിബാൻ നേതാവ് ഇന്ത്യയിൽ എത്തിയത്.





























