കാബൂൾ : അഫ്‌ഗാനിസ്ഥാനിൽ എല്ലാവരേയും ഉൾപ്പെടുത്തിയുള്ള സർക്കാർ രൂപീകരിക്കണമെന്ന വിശാല ആശയം മുന്നോട്ട് വെച്ച മുല്ല അബ്ദുൽ ഗനി ബരാദറിന് മറ്റൊരു വിഭാഗം താലിബാൻ നേതാക്കളിൽ നിന്നും വെടിയേറ്റതായി വിവരം. പുതിയ താലിബാൻ സർക്കാരിനെ ബരാദർ നയിക്കുമെന്ന റിപ്പോർട്ടിന് പിന്നാലെയാണ് അധികാര വടംവലി പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. അറബ് മാധ്യമങ്ങളാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഈ റിപ്പോർട്ട് ഇതുവരെയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
താലിബാൻ നേതാക്കൾ തമ്മിൽ ആഭ്യന്തര പ്രശ്‌നമുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അധികാരത്തിനുവേണ്ടിയുള്ള തർക്കം നടക്കുന്നതായി പറയപ്പെടുന്നു. ഈ തർക്കത്തിനിടയിലാണ് താലിബാൻ സഹസ്ഥാപകൻ മുല്ലാ അബ്ദുൾ ഗനി ബരാദറിന് വെടിയേറ്റതായി റിപ്പോർട്ട്. താലിബാനിൽ ഒരു വിഭാഗം ആളുകൾ ഒരു സമ്പൂർണ്ണ താലിബാൻ ഭരണം വേണമെന്ന് വാദിക്കുന്നതായി പറയുന്നു. മധ്യകാലഘട്ടത്തിലേക്ക് അഫ്ഗാനിസ്ഥാനെ കൊണ്ടുപോകുന്ന പഴയ താലിബാൻ ഭരണമാണ് അവർ ആഗ്രഹിക്കുന്നത്. ഇതിനെ എതിർത്ത ആളായിരുന്നു ബരാദർ.