പെരുനാട്: പെരുനാട്ടില്‍ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം വൻതോതിൽ വർദ്ധിക്കുന്നതായി പരാതി. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വരെ ഒച്ചുകൾ കൂട്ടത്തോടെ എത്തിയതോടെ നിത്യജീവിതം കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. കിണറുകളുടെ വക്കുകൾ, വീടിന്റെ ഭിത്തികൾ, അടുക്കളത്തോട്ടങ്ങൾ എന്നിവടങ്ങളിലെല്ലാം ഒച്ചുകൾ താവളമാക്കുന്നുണ്ട്. ഇവയെ തുരത്തുക എന്നത് നാട്ടുകാർക്ക് ഏറെ ശ്രമകരമായ ജോലിയായി മാറിയിരിക്കുകയാണ്. കക്കാട്ടാറിനോട് ചേർന്നുള്ള പറമ്പുകളിൽ വൻതോതിൽ കാടുകൾ വളർന്നു പന്തലിച്ചു കിടക്കുന്നതാണ് ഒച്ചുകൾ പെറ്റുപെരുകാൻ പ്രധാന കാരണം. പകൽ സമയങ്ങളിൽ ഈ കാടുകൾക്കുള്ളിൽ ഒളിച്ചിരിക്കുന്ന ഒച്ചുകൾ രാത്രികാലങ്ങളിലാണ് കൂട്ടത്തോടെ പുറത്തിറങ്ങുന്നത്.
കിണറുകളിലും കുടിവെള്ള സ്രോതസ്സുകളിലും ഇവ ചത്തുപൊങ്ങുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന ഭീതിയിലാണ് നാട്ടുകാർ. വര്‍ഷത്തില്‍ അഞ്ച് മുതല്‍ ആറുതവണ വരെ മുട്ടയിടുന്ന ഇവ ഓരോ തവണയും ഇരുനൂറോളം മുട്ടകളാണ് ഇടുന്നത്. ഇതില്‍ 90% മുട്ടകളും വിരിഞ്ഞിറങ്ങുകയാണ് പതിവ്. ആറുമാസം കൊണ്ട് പൂര്‍ണ്ണ വളര്‍ച്ചത്തുന്ന ആഫ്രിക്കന്‍ ഒച്ചുകള്‍ രാത്രിയിലാണ് കൂടുതലും ഇര തേടുന്നത്. അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെയും ഇത്തരം ഒച്ചുകള്‍ ജീവിക്കും. മൂന്നുവര്‍ഷം വരെ പുറം തോടിനുള്ളില്‍ ഇരിക്കുവാനുള്ള കഴിവും ആഫ്രിക്കന്‍ ഒച്ചുകള്‍ക്കുണ്ട്. കാടുകയറി കിടക്കുന്ന സ്വകാര്യ വ്യക്തികളുടെ പറമ്പുകൾ അടിയന്തിരമായി വൃത്തിയാക്കാനും ഒച്ചുകളെ പൂർണ്ണമായും ഇല്ലാതാക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യ വകുപ്പും ഇടപെടണമെന്ന ആവശ്യം നാട്ടുകാർക്കിടയിൽ ശക്തമായിട്ടുണ്ട്.





























