റാന്നി : പ്രളയജലം ഇറങ്ങിയെങ്കിലും ദുരിതമൊഴിയാതെ താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങൾ. പേട്ട ഉപാസനക്കടവ് റോഡ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കെട്ടുകണക്കിന് മാലിന്യവും ചെളിയും അടിയുകയും ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാകുകയും ചെയ്തതോടെ ജനജീവിതം പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്. വെള്ളപ്പൊക്കത്തെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ എക്കലടങ്ങിയ കനത്ത ചെളിയും വലിയ തോതിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളുമാണ് അടിഞ്ഞുകൂടിയിരിക്കുന്നത്. പേട്ട ഉപാസനക്കടവ് റോഡിൽ കട്ടിയിൽ ചെളി മൂടിയതു കാരണം വെള്ളമിറങ്ങിയിട്ടും പ്രദേശവാസികൾക്ക് സ്വന്തം വീടുകളിലേക്ക് എത്താൻ സാധിക്കാത്ത സാഹചര്യമാണ്.
ചെളിയും മാലിന്യങ്ങളും ചീഞ്ഞളിയാൻ തുടങ്ങിയതോടെ പ്രദേശത്ത് കടുത്ത ദുർഗന്ധമാണ് അനുഭവപ്പെടുന്നത്.
റോഡുകളിലെ ചെളിയും മാലിന്യങ്ങളും നീക്കം ചെയ്ത് ഗതാഗതയോഗ്യമാക്കാനും അടിയന്തരമായി ശുചീകരണം നടത്തി ക്ലോറിനേഷൻ തളിക്കൽ പ്രവർത്തനങ്ങൾ നടത്താനും അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.




























