തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം വർധിച്ചേക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശെെലജ. തെരഞ്ഞെടുപ്പ് പ്രചാരണം കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാകണം. മാസ്ക്, സാനിറ്റെെസർ എന്നിവ ഉപയോഗിക്കണമെന്നും മന്ത്രി വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് ശേഷം ഉണ്ടായേക്കാവുന്ന കോവിഡ് വ്യാപനത്തെ നേരിടാൻ ആരോഗ്യപ്രവർത്തകർക്ക് നിർദേശം നൽകിയെന്നും ഇതിനായി ആശുപത്രികളില്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ പരസ്യ പ്രചാരണം നാളെ അവസാനിക്കും. തിരുവനന്തപുരം ജില്ലയില്‍ നാളെ വൈകിട്ട് ആറിന് പരസ്യ പ്രചാരണം അവസാനിപ്പിക്കണമെന്നും കൊവിഡ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും പ്രചാരണ വാഹനങ്ങളും കൂട്ടം ചേര്‍ന്നുള്ള കൊട്ടിക്കലാശം ഒഴിവാക്കണമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍കൂടിയായ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.
ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായാണു കൊട്ടിക്കലാശം ഒഴിവാക്കണമെന്ന നിര്‍ദേശമെന്ന് കളക്ടര്‍ പറഞ്ഞു. ഇതു ലംഘിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കെതിരേ നടപടിയുണ്ടാകും. ജാഥ, ആള്‍ക്കൂട്ടമുണ്ടാക്കുന്ന മറ്റു പരിപാടികള്‍ എന്നിവയും ഇനിയുള്ള രണ്ടു ദിവസങ്ങളില്‍ ഒഴിവാക്കണമെന്നും കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. പ്രചാരണ സമയം അവസാനിച്ചാല്‍ പുറത്തുനിന്നു പ്രചാരണത്തിനെത്തിയ രാഷ്ട്രീയ നേതാക്കളും പ്രവര്‍ത്തകരും വാര്‍ഡിനു പുറത്തു പോകണം. സ്ഥാനാര്‍ത്ഥിയോ ഇലക്ഷന്‍ ഏജന്റോ വാര്‍ഡിനു പുറത്തുനിന്നുള്ള വ്യക്തികളാണെങ്കില്‍ ഇതിന്റെ ആവശ്യമില്ലെന്നും കളക്ടര്‍ പഞ്ഞു.