കണ്ണൂർ: തിരുവനന്തപുരത്തിന് പിന്നാലെ കണ്ണൂർ കോർപ്പറേഷനിലും സത്യപ്രതിജ്ഞാ വിവാദം. 18 യുഡിഎഫ് കൗൺസിലർമാരുടെയും ഒരു എസ്ഡിപിഐ കൗൺസിലറുടെയും സത്യപ്രതിജ്ഞ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് ബിജെപി പരാതി നൽകി. അള്ളാഹുവിന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത് നിയമപരമല്ലെന്നാണ് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ.വിനോദ് കുമാർ നൽകിയ പരാതിയിൽ പറയുന്നത്. മുസ്ലീം ലീഗ്, കോൺ?ഗ്രസ് അം?ഗങ്ങളായ 18 പേരും ഒരു എസ്ഡിപിഐ കൗൺസിലറും അള്ളാഹുവിന്റെ നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ദൈവനാമത്തിലോ ദൃഢപ്രതിജ്ഞയോ ആയിരുന്നില്ല ഇത്. അതിനാൽ ഈ 19 കൗൺസിലർമാരുടെയും സത്യപ്രതിജ്ഞ റദ്ദാക്കണം എന്നാണ് പരാതിയിലെ പ്രധാന ആവശ്യം. തിരുവനന്തപുരം കോർപ്പറേഷനിൽ സ്വീകരിച്ച അതേ നടപടി കണ്ണൂരിലും ബാധകമാണെന്നാണ് ബിജെപി പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്.
സത്യപ്രതിജ്ഞ സംബന്ധിച്ച നിയമവയവസ്ഥകൾ കർശനമായി പാലിക്കപ്പെടേണ്ടവയാണ്. ഭരണഘടനയും ജനപ്രാതിനിധ്യ നിയമവും അനുശാസിക്കുന്ന മാതൃകയിലെ സത്യപ്രതിജ്ഞ ചെയ്യാവൂ. നിയമം അനുശാസിക്കാത്ത വാക്കുകളോ വയവസ്ഥകളോ ഉൾപ്പെടുത്തി സത്യപ്രതിജ്ഞ നടത്തുന്നത് പരിശോധിക്കപ്പെടേണ്ട വിഷയമാണെന്നും പരാതിയിൽ പറയുന്നു.അതേസമയം, തിരുവനന്തപുരം നഗരസഭയിലെ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. ബലിദാനികളുടെയും പ്രാദേശിക ദൈവങ്ങളുടെയും അടക്കമുള്ള പേരുകളിൽ സത്യപ്രതിജ്ഞ ചെയ്ത കൗൺസിലർമാരുടെ സത്യപ്രതിജ്ഞയാണ് ചട്ടലംഘനമാണെന്ന് കണ്ടെത്തിക്കൊണ്ട് ഹൈക്കോടതി അസാധുവാക്കിയത്. തിരുവനന്തപുരം കോർപറേഷനിലെ സിപിഎം പാർലമെന്ററി പാർട്ടി നേതാവ് അഡ്വ. എസ്.പി. ദീപക് നൽകിയ ഹർജി പരിഗണിച്ചായിരുന്നു ഹൈക്കോടതി ഉത്തരവ്.






























