ഗോദാവരി : ആന്ധ്രാപ്രദേശിൽ ആറു പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു, ഇതിൽ മൂന്ന് കേസുകൾ വീതം കിഴക്കൻ ഗോദാവരി, വിശാഖപട്ടണം ജില്ലകളിൽ നിന്നുള്ളതാണ്. ഇതോടെ സംസ്ഥാനത്തെ ആകെ സജീവ കേസുകളുടെ എണ്ണം 32 ആയി. സംസ്ഥാനത്തൊട്ടാകെ 44 സാമ്പിളുകൾ പരിശോധിച്ചുവെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഇതിൽ 19 എണ്ണം കിഴക്കൻ ഗോദാവരിയിൽ നിന്നുള്ളതാണ്. സംസ്ഥാനത്തെ കോവിഡ് മരണങ്ങൾ നാലായി. വകഭേദം ഏതാണെന്ന് കണ്ടെത്താൻ ജനിതക ശ്രേണീകരണം നടത്തിയതിൽ ഒമിക്രോൺ RF.5-ന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
ലോകാരോഗ്യ സംഘടന പതിവായ ജനിതക നിരീക്ഷണത്തിന്റെ ഭാഗമായി RF.5 വകഭേദത്തെ നിരീക്ഷിച്ചു വരുന്നുണ്ടെന്നും സിംഗപ്പൂരിലും ചില തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും RF.5 കേസുകൾ ഉയർന്ന തോതിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ആന്ധ്രാപ്രദേശിലെ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. വിഷ്ണു വർധൻ പറഞ്ഞു. നിലവിൽ RF.5 മറ്റ് ഒമിക്രോൺ വകഭേദങ്ങളെക്കാൾ അപകടകരമാണെന്ന് സൂചിപ്പിക്കുന്ന യാതൊരു സാഹചര്യവുമില്ലെന്നും പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ഡോ. വിഷ്ണു വർധൻ പറഞ്ഞു.
SARS-CoV-2 വൈറസിന്റെ ഒമിക്രോൺ വകഭേദത്തിന്റെ ഉപവകഭേദമാണ് ഒമിക്രോൺ RF.5. ഒമിക്രോണിന്റെ മറ്റ് ഉപവകഭേദങ്ങൾക്ക് സമാനമാണ് ഇതിന്റെയും ലക്ഷണങ്ങൾ. തൊണ്ടവേദന, ചുമ, പനി, തലവേദന, മൂക്കൊലിപ്പ്, മൂക്കടപ്പ്, ക്ഷീണം, ശരീരവേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.






























