കളിമിടുക്കിലും ശാരീരികക്ഷമതയിലും യുവതാരങ്ങളെ വെല്ലുന്ന പ്രകടനമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ പുറത്തെടുക്കുന്നത്. മൈതാനത്തെ അദ്ദേഹത്തിന്റെ അസാമാന്യ വേഗതയും കരുത്തും ഇന്നും ലോകമെമ്പാടുമുള്ള ആരാധകരെ അത്ഭുതപ്പെടുത്തുന്നുണ്ട്. കഠിനമായ അച്ചടക്കവും പ്രത്യേക ഭക്ഷണക്രമവുമാണ് ഈ പ്രായത്തിലും അദ്ദേഹത്തെ മികച്ച ഫിറ്റ്നസ് നിലനിർത്താൻ സഹായിക്കുന്നത്. ലളിതമെങ്കിലും അങ്ങേയറ്റം അച്ചടക്കമുള്ള ഭക്ഷണക്രമമാണ് അദ്ദേഹത്തിന്റെ ആരോഗ്യത്തിന്റെ അടിസ്ഥാനമെന്ന് മുൻ വ്യക്തിഗത ഷെഫ് ജോർജിയോ ബറോൺ വ്യക്തമാക്കുന്നു. അവോക്കാഡോ, മുട്ട, പച്ചക്കറികൾ എന്നിവയ്ക്കൊപ്പം ചിക്കൻ, മത്സ്യം തുടങ്ങിയ ലീൻ പ്രോട്ടീനുകൾക്കാണ് അദ്ദേഹം മുൻഗണന നൽകുന്നത്. ശുദ്ധീകരിച്ച ധാന്യങ്ങൾക്ക് പകരം കറുത്ത അരിയോ ചുവന്ന അരിയോ ആണ് താരം ഉപയോഗിക്കുന്നത്. ഒരു ദിവസം ആറ് തവണയായി ചെറിയ അളവിൽ ഭക്ഷണം കഴിക്കുന്ന രീതിയാണ് റൊണാൾഡോ പിന്തുടരുന്നത്.
ഭക്ഷണക്രമത്തിൽ നിന്ന് മധുരവും സംസ്കരിച്ച ഭക്ഷണങ്ങളും പൂർണ്ണമായും ഒഴിവാക്കിയതാണ് റൊണാൾഡോയുടെ ആരോഗ്യത്തിന്റെ മറ്റൊരു രഹസ്യം. പഞ്ചസാര, മൈദ വിഭവങ്ങൾ, സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവ അദ്ദേഹം സ്പർശിക്കാറില്ല. രാത്രി വൈകി ഭക്ഷണം കഴിക്കുന്ന ശീലം താരത്തിനില്ല. അത്താഴം വളരെ ലളിതമായിരിക്കണമെന്നും അത് നേരത്തെ കഴിക്കണമെന്നും അദ്ദേഹത്തിന് നിർബന്ധമുണ്ട്. ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ഏഴ് ശതമാനത്തിൽ താഴെയായി നിലനിർത്താൻ ഈ കർശനമായ നിയന്ത്രണങ്ങൾ അദ്ദേഹത്തെ സഹായിക്കുന്നു. കഠിനമായ പരിശീലന മുറകളാണ് റൊണാൾഡോയെ പ്രായത്തെ വെല്ലാൻ പ്രാപ്തനാക്കുന്നത്. സാധാരണഗതിയിൽ പ്രായം കൂടുന്തോറും അത്‌ലറ്റുകളുടെ പേശികൾക്ക് ബലക്ഷയം സംഭവിക്കാറുണ്ടെങ്കിലും റൊണാൾഡോയുടെ കാര്യത്തിൽ കഠിനമായ സ്‌ട്രെങ്ത് ട്രെയിനിംഗും ഓട്ടം പോലുള്ള എൻഡുറൻസ് പരിശീലനങ്ങളും ഇതിന് തടയിടുന്നു.
വ്യായാമത്തിനൊപ്പം ശരീരത്തിന്റെ വഴക്കം നിലനിർത്തുന്നതിനുള്ള മൊബിലിറ്റി വ്യായാമങ്ങളിലും അദ്ദേഹം കൃത്യമായി ഏർപ്പെടാറുണ്ട്. ഈ കൃത്യനിഷ്ഠയാണ് 41-ാം വയസ്സിലും അദ്ദേഹത്തെ മികച്ച ഫോമിൽ നിലനിർത്തുന്നത്.പരിശീലനവും ഭക്ഷണവും പോലെ തന്നെ പ്രാധാന്യമുള്ളതാണ് റൊണാൾഡോയ്ക്ക് ഉറക്കവും. കൃത്യസമയത്ത് ഉറങ്ങാനും ഉണരാനും അദ്ദേഹം ശ്രദ്ധിക്കുന്നു. രാത്രി വൈകിയുള്ള വിനോദങ്ങളോ ഉറക്കം കെടുത്തുന്ന ശീലങ്ങളോ അദ്ദേഹം പ്രോത്സാഹിപ്പിക്കാറില്ല. തന്റെ വിജയത്തിന്റെ 60 ശതമാനം ഭക്ഷണക്രമവും 40 ശതമാനം കഠിനാധ്വാനവുമാണെന്നാണ് റൊണാൾഡോ വിശ്വസിക്കുന്നത്. ഈ അചഞ്ചലമായ അച്ചടക്കമാണ് കാൽപന്ത് ലോകത്തെ പകരം വെക്കാനില്ലാത്ത സുൽത്താനായി അദ്ദേഹത്തെ ഇന്നും നിലനിർത്തുന്നത്.





























