തിരുവല്ല : തിരുവല്ല നഗരസഭയിലും സമീപത്തെ അഞ്ച് പഞ്ചായത്തുകളിലുമായി 3.16 കോടി രൂപയുടെ കൃഷിനഷ്ടമാണ് ഔദ്യോഗികമായി കണക്കാക്കിയിരിക്കുന്നത്. നഷ്ടം രജിസ്റ്റർ ചെയ്തിട്ടില്ലാത്ത നിരവധി കർഷകരുമുണ്ട്. ഇവരുടേതുകൂടിയായാൽ തുക ഇരട്ടിയോളം വർധിക്കും. നഗരസഭയിലും കുറ്റൂർ, നെടുമ്പ്രം, പെരിങ്ങര, നിരണം, കടപ്ര എന്നീ പഞ്ചായത്തുകളിലുമുള്ള കൃഷിനഷ്ടമാണിത്രയും. ഏപ്രിൽ ഒന്നുമുതൽ ജൂൺ മൂന്നുവരെയുളള കണക്കനുസരിച്ച് ആകെ 117.63 ഹെക്ടറിലെ കൃഷി നശിച്ചിട്ടുണ്ട്. ഓണവിപണി ലക്ഷ്യമാക്കി കൃഷിചെയ്ത വാഴ, കപ്പ എന്നിവയ്ക്കാണ് പ്രധാനമായും നാശംസംഭവിച്ചിരിക്കുന്നത്.
ഏത്തവാഴക്കൃഷിക്കാണ് ഏറ്റവും കൂടുതൽ നഷ്ടം. കുലച്ച 18850 മൂട് ഏത്തവാഴ നശിച്ചു. കുലയ്ക്കാൻ പാകമായ 12450 മൂട് വാഴയും നശിച്ചു. 1.62 കോടിരൂപയുടെ നഷ്ടമാണ് ഈ മേഖലയിൽ കണക്കാക്കുന്നത്. കുലച്ച 46 മൂട് തെങ്ങും തടിവിരിഞ്ഞ 25 മൂട് തെങ്ങും വെള്ളപ്പൊക്കത്തിൽ നശിച്ചു. വേനൽമഴയിൽ 96.8 ഹെക്ടറിലെ നെൽകൃഷി നശിച്ചു. 1.45 കോടി രൂപയാണ് കണക്കാക്കുന്ന നഷ്ടം. തിരുവല്ല കൃഷിഭവൻ പരിധിയിൽ 88.57 ലക്ഷം രൂപയുടെയും പെരിങ്ങരയിൽ 73.80 ലക്ഷത്തിന്റെയും, നെടുമ്പ്രത്ത് 69.52 രൂപയുടെയും നിരണത്ത് 32.25 ലക്ഷം രൂപയുടെയും കടപ്രയിൽ 26.44 ലക്ഷത്തിന്റെയും കുറ്റൂരിൽ 25.65 ലക്ഷം രൂപയുടെയും നഷ്ടമാണ് കൃഷിവകുപ്പ് കണക്കാക്കുന്നത്. കാലവർഷത്തിന്റെ തുടക്കത്തിൽ മഴയ്ക്കൊപ്പം വീശി അടിച്ച ശക്തമായ കാറ്റിൽ നിരവധി മരങ്ങളും വീണു.
ഫലവൃക്ഷങ്ങൾ അടക്കം ഇതിൽപ്പെടും. പിന്നാലെ എത്തിയ വെള്ളപ്പൊക്കത്തിൽ വാഴക്കൃഷി അടക്കം പാടെ നശിച്ചു. വിളവെടുപ്പിന് പാകമായതും ഓഗസ്റ്റ് മാസത്തോടെ വിളവെടുപ്പിന് പ്രായമാകുന്നതുമായ വാഴകളാണ് നശിച്ചിരിക്കുന്നത്. കടപ്ര പഞ്ചായത്തിലെ വരമ്പിനകത്ത് മാലിഭാഗത്ത് എട്ട് ഏക്കർ പാട്ടഭൂമിയിൽ പി.ഒ. മാത്യു, ജേക്കബ്, റോസമ്മ എന്നിവർ ചേർന്ന് കൃഷിചെയ്ത മൂവായിരത്തോളം ഏത്തവാഴകളിൽ 1800-ഓളം മൂടുകൾ നശിച്ചു. തിരുമൂലപുരം വാളൻപറമ്പിൽ വിപിൻ വി. ജോസഫിന്റെ 500-ഓളം മൂട് വാഴകൾ ഒടിഞ്ഞ് നിലംപതിച്ചു. തിരുവല്ലയിൽ ആകെ 1.2 ഹെക്ടറിലെ കപ്പക്കൃഷി നശിച്ചതായാണ് കൃഷിവകുപ്പിന്റെ കണക്ക്. സാധാരണ കൃഷിചെയ്തവരാരും നഷ്ടം അധികൃതരെ അറിയിച്ചിട്ടില്ല.






























