കല്‍പ്പറ്റ: തന്‍റെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് കൃഷി മന്ത്രി ടി സിദ്ദിഖ്. മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതരായ കുട്ടികളുടെ തുടര്‍ പഠനവുമായി ബന്ധപ്പെട്ട് തന്‍റെ വിദ്യാഭ്യാസ പദ്ധതിയുടെ നെടുംതൂണായി പ്രവര്‍ത്തിക്കുന്ന ഉന്നത ബിരുദധാരിയെ കുറിച്ചുള്ള വാർത്ത തെറ്റാണെന്നാണ് മന്ത്രിയുടെ വിശദീകരണം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പ്രണവ് സി ഹരി മുണ്ടക്കൈ – ചൂരൽമല വിദ്യാഭ്യാസ പദ്ധതിയുടെ ടീം ഹെഡായി മികച്ച പ്രവര്‍ത്തനം നടത്തുകയാണെന്ന് മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ യോഗ്യതയും അക്കാദമിക മികവും ഉള്ള വ്യക്തിയാണ് പ്രണവ്. അമിറ്റി യൂണിവേഴ്സിറ്റിയില്‍ നിന്ന് എല്‍ എല്‍ ബി മൂന്നാം റാങ്കോടെ വിജയിച്ചു. നിയമത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദമുണ്ട്.
ഇന്ത്യന്‍ ലോ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പിജി ഡിപ്ലോയും സര്‍ട്ടിഫിക്കേഷനും നേടി. ബ്രിട്ടീഷ് സ്റ്റാന്‍റേര്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റിസ്‌ക് മാനേജ്മെന്‍റ് ആന്‍റ് ക്വാളിറ്റി മാനേജ്മെന്‍റ് ഒന്നാം റാങ്കുകാരനുമാണ്. ഇങ്ങനെയുള്ള വ്യക്തിയെ ബിസിനസുകാരൻ മാത്രമായി ചിത്രീകരിച്ചത് വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് മന്ത്രി പറഞ്ഞു. അതേസമയം പ്രണവ് സി ഹരിയെ തന്‍റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രിയോട് ഇതുവരെ ശുപാര്‍ശ ചെയ്തിട്ടില്ലെന്നും എന്നാല്‍ ആവശ്യമെങ്കില്‍ ഉചിതമായ സമയത്ത് പ്രണവിന്റെ നിയമനത്തിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഈ വിഷയത്തില്‍ പുറത്തുവന്ന വാര്‍ത്ത തെറ്റാണെന്നും ചില പ്രയാസങ്ങള്‍ ഉണ്ടായെങ്കിലും ഗൗരവമാക്കുന്നില്ലെന്നും ടി സിദ്ദിഖ് പറഞ്ഞു.






























