കേരളകം : റബർ ടാപിങ് അനുബന്ധ സാമഗ്രികളുടെ വില കുത്തനെ ഉയർന്നത് കർഷകർക്ക് ഇരുട്ടടിയായി. മഴ കുറഞ്ഞ് സീസണെത്താറായപ്പോഴാണ് ഈ അവസ്ഥ. ടാപ്പിങ്ങിനായി ഉപയോഗിക്കുന്ന ആസിഡിനും ചില്ലിനും ചിരട്ടക്കും കമ്പിക്കുമെല്ലാം വില കൂടി. റബറിന് നേരിയതോതിൽ വില വർധിച്ച് പ്രത്യാശയോടെ കാത്തിരുന്ന കർഷകർക്ക് വിലക്കയറ്റം ദുരിതമായി.
ഏപ്രിലിൽ 135 രൂപ വിലയുണ്ടായിരുന്ന വൈറ്റ് ഫോർമിക് ആസിഡിന് സെപ്റ്റംബർ അവസാനമായപ്പോഴേക്കും 160 രൂപയായി വില. പാൽ സംസ്കരിക്കാൻ ഉപയോഗിക്കുന്ന അലൂമിനീയം ഡിഷിന് അഞ്ചുമാസം കൊണ്ട് 40 രൂപ വില കൂടി. 220 രൂപയാണ് ഇപ്പോൾ ഒരു ഡിഷിന്റെ വില. ഏപ്രിൽ 49,000 രൂപയുണ്ടായിരുന്ന റബർ റോളറിന്റെ ഇപ്പോഴത്തെ വില 60,000 രൂപയാണ്. ഇവ റബർ ബോർഡിന് കീഴിലുള്ള റബർ സൊസൈറ്റികളിലെ വിലയാണ്. പൊതുവിപണിയിൽ ഇതിലും അധികമാണ് വില.
സ്വന്തമായി റബർ കൃഷി ഉള്ളവരും ലക്ഷങ്ങൾ മുടക്കി റബർ പാട്ടത്തിനെടുത്തവരും പ്രതിസന്ധി അറിഞ്ഞു തുടങ്ങി. കാഞ്ഞങ്ങാട് റബേഴ്സ്, കോഴിക്കോട് റബേഴ്സ് പോലുള്ള റബർ ബോർഡ് കമ്പനികൾ വില പിടിച്ചുനിർത്താൻ ശ്രമം നടത്തുന്നുണ്ടെങ്കിലും ആസിഡിന്റെ ക്ഷാമവും അസംസ്കൃത വസ്തുക്കളുടെ ക്ഷാമവും വില ഉയരാൻ കാരണമായതായി പറയുന്നു. ഇരുമ്പ് കിട്ടാനില്ലാത്തതാണ് റബർ റോളറിന്റെ വിലക്കയറ്റത്തിനിടയാക്കിയതെന്ന് വ്യാപാരികൾ പറഞ്ഞു. ഇതിനിടെ റബറിെൻറ താങ്ങുവില 170ൽ നിന്ന് 200 രൂപയാക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. രാസവളത്തിന്റെ ക്ഷാമവും വിലക്കയറ്റവും കൂടിയായതോടെ സംസ്ഥാനത്തെ റബർ കർഷകർ ദുരിതപർവം താണ്ടുകയാണ്.





























