കണ്ണൂർ : കോടിയേരി ബാലകൃഷ്ണന്‍റെ മൃതദേഹവുമായി എയര്‍ ആംബുലന്‍സ് കണ്ണൂര്‍ വിമാനത്താവളത്തിലെത്തി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം 15 മിനിറ്റിനുള്ളില്‍ പുറത്തിറക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ വിമാനത്താവളത്തിലെത്തി. നൂറോളം റെഡ് വോളണ്ടിയര്‍മാരാണ് വിമാനത്താവളത്തിലുള്ളത്. മൃതദേഹം നേതാക്കള്‍ ഏറ്റുവാങ്ങുന്നതിന് പിന്നാലെ തലശേരിയിലേക്കുള്ള വിലാപയാത്ര ആരംഭിക്കും.
തുറന്ന വാഹനത്തില്‍ പ്രവര്‍ത്തകരുടെ അകമ്പടിയോടയായിരിക്കും തലശേരിയിലേക്കുള്ള വിലാപയാത്ര. നൂറോളം വാഹനങ്ങളും വിലാപയാത്രയെ അനുഗമിക്കും. ഇന്നും നാളെയും സംസ്ഥാനത്തിന്റെ പല ഭാഗത്ത് നിന്നും തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ അവസാനമായി ഒരു നോക്കു കാണാൻ പാർട്ടി പ്രവർത്തകർ കണ്ണുരേക്കെത്തും. കോടിയേരിയോടുള്ള ആദരസൂചകമായി നാളെ തലശ്ശേരി, ധർമ്മടം, കണ്ണൂർ മണ്ഡലങ്ങളിൽ ഹർത്താൽ ആചരിക്കാൻ സി പി ഐഎം ആഹ്വാനം ചെയ്തിട്ടുണ്ട്.