ന്യൂഡൽഹി: ഫുക്കറ്റിൽ നിന്ന് ദില്ലിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപെട്ട് കുലുങ്ങിയതിനെ തുടർന്ന് പരിക്കേറ്റ യാത്രക്കാരൻ ഡിജിസിഎക്ക് പരാതി നൽകി. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും എയർ ഇന്ത്യയുടെ സേവനത്തിലുണ്ടായ വീഴ്ച പരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് യാത്രക്കാരൻ ഡി.ജി.സി.എയെ സമീപിച്ചത്.യാത്രയ്ക്കിടെ അപ്രതീക്ഷിതമായുണ്ടായ കുലുക്കത്തിൽ സീറ്റ് ബെൽറ്റ് ധരിക്കാത്ത ചില യാത്രക്കാർക്കും വിമാന ജീവനക്കാർക്കും പരിക്കേറ്റിരുന്നു. വിമാനത്തിനുള്ളിലെ ലഗേജ് റാക്കുകൾ തുറന്ന് സാധനങ്ങൾ താഴേക്ക് പതിച്ചിരുന്നു. ഇത് യാത്രക്കാരെയാകെ ഭീതിയിലാക്കിയെന്ന് യാത്രക്കാരൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
അടിയന്തര സാഹചര്യം നേരിടുന്നതിൽ വിമാന ജീവനക്കാരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായതായി പരാതിയിൽ ആരോപിക്കുന്നു. പരിക്കേറ്റവർക്ക് പ്രാഥമിക ചികിത്സ ഉറപ്പാക്കുന്നതിലും വിമാനം ദില്ലിയിൽ ലാൻഡ് ചെയ്ത ശേഷം വൈദ്യസഹായം ലഭ്യമാക്കുന്നതിലും എയർ ഇന്ത്യ അധികൃതർ തികഞ്ഞ അനാസ്ഥ കാട്ടിയതായി യാത്രക്കാരൻ കുറ്റപ്പെടുത്തി. സംഭവം വിവാദമായതോടെ വിഷയത്തിൽ അന്വേഷണം നടത്തുമെന്നും വീഴ്ച വരുത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും വ്യോമയാന മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. എയർ ഇന്ത്യയിൽ നിന്ന് ഡി.ജി.സി.എ വിശദീകരണം തേടും.




























