ന്യൂഡൽഹി : ആകാശച്ചുഴിയിൽപെട്ട എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റുമാരിൽ ഒരാൾ ലഹരി മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതായി റിപ്പോർട്ട്. ഓഗസ്റ്റ് 5-നാണ് ഫുക്കറ്റിൽനിന്ന് ന്യൂഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ അകപ്പെട്ടത്. സംഭവത്തിൽ വിമാനത്തിലെ ജീവനക്കാരും യാത്രക്കാരുമടക്കം 17 പേർക്ക് പരിക്കേറ്റിരുന്നു. വിമാനം ഏകദേശം അഞ്ച് മിനിറ്റോളം ശക്തമായ ചുഴിയിൽ അകപ്പെടുകയും പെട്ടെന്ന് 300 അടി താഴ്ചയിലേക്ക് പതിക്കുകയും ചെയ്തതാണ് ഇത്രയധികം ആളുകൾക്ക് പരിക്കേൽക്കാനിടയായത്. ഈ സംഭവത്തിന് ശേഷം അതിലുണ്ടായിരുന്ന ഒരു പൈലറ്റിന്റെ പരിശോധനയിലാണ് വിവരങ്ങൾ വെളിപ്പെട്ടത്. സംഭവത്തെത്തുടർന്ന് വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരെയും ഡ്യൂട്ടിയിൽനിന്ന് മാറ്റി നിർത്തിയിരിക്കുകയാണ്.
ഡിജിസിഎ ഇക്കാര്യത്തിൽ അന്വേഷണം നടത്തുന്നുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ കൂടുതൽ അന്വേഷണം നടത്തണമോ എന്ന് തീരുമാനിക്കുക. ആകാശച്ചുഴിയിൽ പെട്ടതിനും ലഹരി ഉപയോഗത്തിനും തമ്മിൽ ബന്ധമുണ്ടോയെന്നാണ് പരിശോധിക്കുന്നത്. അന്നത്തെ സംഭവത്തിൽ വിമാനത്തിലെ ചില ജീവനക്കാരുടെ നട്ടെല്ലിനും കഴുത്തിനും പരിക്കേറ്റിരുന്നു. 137 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. പൈലറ്റുമാരുടെ ഡ്രഗ് സ്‌ക്രീനിംഗ് പരിശോധന നടന്ന കാര്യം തങ്ങൾക്കറിയാമെന്നും എന്നാൽ, പരിശോധനാഫലം ഔദ്യോഗികമായി ലഭിക്കാത്തതിനാൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും എയർ ഇന്ത്യ വക്താവ് പ്രതികരിച്ചു. സിവിൽ ഏവിയേഷൻ നിയമങ്ങൾക്കനുസൃതമായി ജീവനക്കാർക്ക് കൃത്യമായ ഇടവേളകളിൽ ഡ്രഗ് ടെസ്റ്റുകൾ നടത്താറുണ്ടെന്നും അധികൃതരുമായി പൂർണ്ണമായും സഹകരിക്കുമെന്നും വിമാനക്കമ്പനി വ്യക്തമാക്കി.




























