ദില്ലി: എയർ ഇന്ത്യ പൈലറ്റിന്റെ രണ്ടാം ലഹരി പരിശോധനയും പോസിറ്റീവ് എന്ന് റിപ്പോർട്ട്. പൂകെറ്റ്- ദില്ലി വിമാനത്തിന്റെ പൈലറ്റിന്റെ ആദ്യ പരിശോധനയിലും ഫലം പോസിറ്റീവ് ആയിരുന്നു. വിമാനം അപകടത്തിൽ പെടാൻ കാരണം ആകാശ ചുഴി തന്നെയാണോ എന്നും എഎഐബി പരിശോധിക്കും. പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചിരുന്നതായാണ് സംശയം. അതേസമയം, മാധ്യമങ്ങളും പൊതുജനങ്ങളും നിഗമനങ്ങളിൽ എത്തരുതെന്ന് വ്യോമയാന മന്ത്രാലയം വാർത്താ കുറിപ്പിലൂടെ അറിയിച്ചു. ആകെ പരുക്കേറ്റത് 20 യാത്രക്കാർക്കും നാല് ക്യാബിൻ ക്രൂ അംഗങ്ങൾക്കുമാണെന്നും രാജ്യാന്തര ചട്ടങ്ങൾ പാലിച്ചുള്ള അന്വേഷണം ഉണ്ടാകുമെന്നും അറിയിപ്പിൽ പറയുന്നു. പൈലറ്റിന്റെ രണ്ടാം പരിശോധനാഫലം പോസിറ്റീവ് ആണെന്ന് സ്ഥിരീകരണമില്ല.
ഓഗസ്റ്റ് നാലിന് തായ്‌ലാന്റിലെ പൂക്കറ്റിൽ നിന്ന് ദില്ലിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനമാണ് ശക്തമായ ആകാശച്ചുഴിയിൽ അകപ്പെട്ടത്. പിന്നീട് നടന്ന പരിശോധനയിൽ പൈലറ്റ് ലഹരി ഉപയോഗിച്ചതായി സംശയമുയർന്നു. പിന്നാലെ, എയർ ഇന്ത്യൻ സിഇഒയെ കേന്ദ്ര വ്യോമയാന മന്ത്രാലയം വിളിച്ചുവരുത്തി. സ്ഥാനമൊഴിയുന്ന സിഇഒ കാംപ്ബെൽ വിൽസണെയാണ് കേന്ദ്രം വിളിച്ചുവരുത്തിയത്. എയർ ഇന്ത്യ അപകടത്തിൽ പരിക്കേറ്റ യാത്രക്കാർക്ക് സഹായം നൽകുന്നതിൽ വീഴ്‌ച വരുത്തിയെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ കൂടിയാണ് നടപടി. ഫൂക്കറ്റിൽ നിന്ന് 137 യാത്രക്കാരും 8 ജീവനക്കാരുമായി ദില്ലിയിലേക്ക് വന്ന എഐ2379 എയർബസ് എ320 വിമാനം ആകാശത്തുവെച്ച് പെട്ടെന്ന് 300 അടിയോളം താഴേക്ക് പതിക്കുകയായിരുന്നു





























