ജനീവ : വായുമലിനീകരണം കാരണം പ്രതിവർഷം ലോകത്ത് 70 ലക്ഷം പേർ മരിക്കുന്നതായി ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.). ഇടത്തരം ദരിദ്രരാജ്യങ്ങളിലാണ് മലിനീകരണം കാരണം കൂടുതൽ മരണം. ലോകത്ത് വർധിച്ചുവരുന്ന ശ്വാസകോശസംബന്ധമായ രോഗങ്ങളും ഹൃദ്രോഗങ്ങളും തടയുന്നതു ലക്ഷ്യമിട്ട് അന്തരീക്ഷമലിനീകരണം കുറയ്ക്കാനായി പുതിയ വായു ഗുണമേന്മാ മാർഗനിർദേശങ്ങൾ പുറത്തിറക്കിക്കൊണ്ടാണ് സംഘടന ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
2005-നുശേഷം ആദ്യമായാണ് ഡബ്ല്യു.എച്ച്.ഒ. മാർഗനിർദേശങ്ങൾ പുറത്തുവിടുന്നത്. ഫോസിൽ ഇന്ധനം കത്തുന്നതും നഗരവത്കരണവുമെല്ലാമാണ് അന്തരീക്ഷമലിനീകരണത്തിന് പ്രധാനകാരണങ്ങൾ. അതിനാൽ വായുമലിനീകരണം കുറയ്ക്കാൻ ലോകരാജ്യങ്ങൾ എത്രയും വേഗം ഗൗരവത്തോടെ നടപടി സ്വീകരിക്കണം.