തിരുവനന്തപുരം: ലൈഫ് മിഷന്‍ അഴിമതി കേസ് സിബിഐ ഏറ്റെടുത്തതോടെ മന്ത്രിമാരായ എ കെ ബാലനേയും തോമസ് ഐസക്കിനേയും ചോദ്യം ചെയ്യും. മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുന്നതിലേക്കു അന്വേഷണം എത്തും. വടക്കാഞ്ചേരിയിലെ പദ്ധതിക്കു യുഎഇ സര്‍ക്കാരിന്റെ ജീവകാരുണ്യ സംഘടനയായ റെഡ് ക്രസന്റില്‍ നിന്നു ലഭിച്ച 20 കോടി രൂപയില്‍ 4.25 കോടി രൂപ കമ്മീഷനായി നല്‍കിയെന്ന് മന്ത്രിമാരായ തോമസ് ഐസക്കും എ.കെ. ബാലനും സ്ഥിരീകരിച്ചിരുന്നു. അതിനാലാണ് ഇവരെ ചോദ്യം ചെയ്യേണ്ടി വരുക. അഴിമതിയില്‍ നേരിട്ടു പങ്കില്ലെങ്കിലും അഴിമതി നടന്ന കാര്യം അറിഞ്ഞിട്ടും ഭരണഘടനാ പദവിയില്‍ ഇരിക്കുന്നവര്‍ മറച്ചുവെച്ചത് തട്ടിപ്പിന് കൂട്ടി നില്‍ക്കല്‍ തന്നെയാണ്.
ലൈഫ് മിഷന്‍ ഭവനനിര്‍മാണ പദ്ധതിയുടെ മറവില്‍ കേന്ദ്രാനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചതിനാണ് സിബിഐ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയത്. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ തന്നെ സിബിഐക്ക് അന്വേഷിക്കാന്‍ കഴിയുന്ന കുറ്റകൃത്യമാണ് എഫ്‌സിആര്‍എ ചട്ടലംഘനം. വിദേശസഹായം സ്വീകരിക്കാനുള്ള മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി കോടികള്‍ കേരളത്തിലെത്തിക്കാന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയെന്ന ഒന്നിലധികം പരാതികള്‍ സിബിഐക്കും കേന്ദ്ര സര്‍ക്കാരിനും ലഭിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ കേസെടുക്കാനാവശ്യമായ തെളിവുകള്‍ ലഭിച്ചതോടെയാണ് കോടതിയില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത്ത്.
വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്‌സിആര്‍എ) 35ാം വകുപ്പും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഗൂഢാലോചനാക്കുറ്റവും ചുമത്തിയാണ് അന്വേഷണം. ചട്ടങ്ങള്‍ മറികടന്ന് വിദേശസഹായം കൈപ്പറ്റുന്നതും അതിനു സഹായിക്കുന്നതും 5 വര്‍ഷം വരെ തടവുശിക്ഷയും പിഴയും ചുമത്താവുന്ന കുറ്റമാണ്.
സിബിഐ അന്വേഷണം വരുമെന്ന് ഉറപ്പായപ്പോള്‍ തടയിടാന്‍ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു.വിജിലന്‍സ് ചോദ്യം ചെയ്യുമോയെന്നു പത്രലേഖകര്‍ ചോദിച്ചപ്പോള്‍ ആ പൂതി മനസ്സിലിരിക്കട്ടെ എന്നാണു മുഖ്യമന്ത്രി പറഞ്ഞത്. ഇപ്പോള്‍ സിബിഐ പിണറായിയെ ചോദ്യം ചെയ്യുന്നതിലേക്കു കാര്യങ്ങളെത്തുന്നത്. ലൈഫ് മിഷന്‍ ചെയര്‍മാന്‍ മുഖ്യമന്ത്രിയാണ്.