തിരുവനന്തപുരം : പിണറായി കണ്ണുരുട്ടി മരം മുറി സംയുക്ത പരിശോധന നേരത്തെ അറിഞ്ഞിരുന്നുവെന്ന് ശശീന്ദ്രന്‍ മലക്കം മറിഞ്ഞു. തമുല്ലപ്പെരിയാറിലെ മരംമുറി ഉത്തരവ് അറിഞ്ഞില്ലെന്ന സര്‍ക്കാര്‍ വാദം പൊളിഞ്ഞു. ആറുമാസം മുന്‍പ് ഇരുസംസ്ഥാനങ്ങളിലെയും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ബേബി ഡാമില്‍ സംയുക്ത പരിശോധന നടത്തി. പരിശോധന നടന്നിട്ടില്ലെന്ന് ഇന്നലെ നിയമസഭയില്‍ പറഞ്ഞ വനംമന്ത്രി ഇന്ന് മലക്കം മറിഞ്ഞു. സഭയിലെ പ്രസ്താവന തിരുത്താന്‍ സ്പീക്കര്‍ക്ക് കുറിപ്പ് നല്‍കി. തെറ്റുകാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമെന്ന് എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.
മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി അധ്യക്ഷന്‍ സംസ്ഥാന ജലവിഭവസെക്രട്ടറിക്കയച്ച കത്തിലാണ് ബേബി ഡാമിനടുത്തുള്ള മരങ്ങള്‍ മുറിക്കാന്‍ നീക്കം തുടങ്ങിയിട്ട് ആറുമാസമായി എന്ന് വ്യക്തമാക്കുന്നത്. ജൂണ്‍ 11 ന് കേരള, തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംയുക്തപരിശോധന നടത്തി ഏതൊക്കെ മരങ്ങള്‍ മുറിക്കണമെന്ന് തീരുമാനിച്ചു. പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ ഉദ്യോഗസ്ഥരാണ് കേരളത്തെ പ്രതിനിധീകരിച്ചത്. ഔദ്യോഗിക അപേക്ഷകള്‍ നല്‍കിയായിരുന്നു തമിഴ്‌നാടിന്റെ നീക്കം. ഇതിനുശേഷമാണ് സെക്രട്ടറിതല യോഗം ഉള്‍പ്പെടെയുള്ള തുടര്‍ നടപടികള്‍ ഉണ്ടായത്. വസ്തുതകള്‍ ഇതായിരിക്കേയാണ് ഭരണനേതൃത്വം ഒന്നുമറിഞ്ഞില്ല എന്ന നിലപാട് നിയമസഭയിലെടുത്തത്.
മേല്‍നോട്ടസമിതി അധ്യക്ഷന്റെ കത്ത് പുറത്തു വന്നതോടെ മന്ത്രി തിരക്കിട്ട് നിയമസഭയിലെ പ്രസ്താവന തിരുത്താന്‍ നീക്കം തുടങ്ങി. അതോടൊപ്പം വിവാദ ഉത്തരവിറക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന എന്‍സിപി നിലപാട് ശശീന്ദ്രന്‍ മുഖ്യമന്ത്രിയെ അറിയിച്ചു. സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി ബേബി ഡാം ബലപ്പെടുത്താന്‍ നടപടിയാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ കത്തുനല്‍കി. അറ്റകുറ്റപ്പണികള്‍ സുഗമമാക്കാന്‍ ഡാമിലേക്കുള്ള അപ്രോച്ച് റോഡ് നന്നാക്കാന്‍ തമിഴ്‌നാടിനെ അനുവദിക്കണമെന്നും ജല്‍ശക്തി വകുപ്പ് ജോയിന്റ് സെക്രട്ടറി സംസ്ഥാന അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ.ജോസിനയച്ച കത്തില്‍ ആവശ്യപ്പെട്ടു.





























