കോഴിക്കോട്: എന്‍.സി.പിയിലെ എതിര്‍പ്പുകള്‍ മറികടന്ന് മന്ത്രി എ.കെ. ശശീന്ദ്രന് എലത്തൂരില്‍ സ്ഥാനാര്ത്ഥിത്വമുറപ്പിച്ചു. എന്‍.സി.പി ജില്ല എക്സിക്യുട്ടിവ് കമ്മിറ്റി യോഗത്തില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് എ.കെ. ശശീന്ദ്രനെ തുടര്‍ച്ചയായ മൂന്നാം തവണയും എലത്തൂരില്‍ മത്സരിക്കാന്‍ ധാരണയായത്. ഇന്‍ഡോര്‍ സ്റ്റേഡിയം ഹാളില്‍ നടന്ന യോഗം ഇടക്ക് ബഹളത്തിലും കലാശിച്ചു.
നേതാക്കള്‍ പരസ്പരം വാക്പോരും നടത്തി. എന്നാല്‍, സംഘടനക്കെതിരെ സംസാരിച്ച ചിലരെ വേദിയിലിരുത്തിയതിനെ എതിര്‍ത്തതാണ് ബഹളത്തിന് കാരണമെന്നാണ് നേതാക്കളുടെ ഭാഷ്യം. സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ചയായിട്ടില്ലെന്നാണ് യോഗത്തിന്ശേഷം സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരനും അവകാശപ്പെട്ടത്.
പാര്‍ട്ടിയിലെ മറ്റു ചില വിഷയങ്ങള്‍ ഉച്ചത്തില്‍ സംസാരിച്ചതാണെന്നും ജനാധിപത്യ പാര്‍ട്ടിയായ എന്‍.സി.പിയില്‍ എല്ലാവര്ക്കും അഭിപ്രായം രേഖപ്പെടുത്താന്‍ അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബാലുശ്ശേരിയടക്കം എന്‍.സി.പിക്ക് സ്വാധീനമുള്ള പ്രദേശങ്ങളിലെ നേതാക്കള്‍ ശശീന്ദ്രനെതിരെ ശക്തമായി രംഗത്തുവന്നിരുന്നു. ഞായറാഴ്ച ചേരുന്ന സംസ്ഥാന തെരഞ്ഞെടുപ്പ് സമിതിയില്‍ എന്‍.സി.പി മത്സരിക്കുന്ന സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി തീരുമാനിക്കും.
ഈമാസം പത്തിനകം കേരളത്തിലെ സ്ഥാനാര്‍ത്ഥികളെ ഡല്‍ഹിയില്‍ കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡ് തീരുമാനിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരന് യോഗശേഷം പറഞ്ഞു. മത്സരിക്കുന്ന സീറ്റുകളില്‍ പാര്‍ട്ടി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം തുടങ്ങിയതായി സംസ്ഥാന പ്രസിഡന്റ് പറഞ്ഞു. ചില പോരായ്മകള്‍ കണ്ടുപിടിച്ചിട്ടുണ്ടെന്നും പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എ.കെ. ശശീന്ദ്രന് എട്ടാം തവണയും മത്സരിക്കുന്നതിനെതിരെ തുടക്കം മുതല്‍ എതിര്‍പ്പുയര്‍ന്നിരുന്നു. സി.പി.എം കോട്ടയായ എലത്തൂരില്‍ പാര്‍ട്ടി അണികളും ശശീന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ഇഷ്ടപ്പെട്ടിരുന്നില്ല. സീറ്റ് സി.പി.എം തന്നെ ഏറ്റെടുക്കാനും നീക്കമുണ്ടായിരുന്നു. എന്നാല്‍, മാണി സി കാപ്പന് യു.ഡി.എഫിലേക്ക് ചേക്കേറിയതോടെ ഒരു വട്ടം കൂടി ശശീന്ദ്രന് തുടരട്ടെ എന്ന നിലപാടാണ് സി.പി.എം സംസ്ഥാന നേതൃത്വത്തിനുണ്ടായിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും സുഹൃത്തും സഹപ്രവര്‍ത്തകനുമായ ശശീന്ദ്രന് തുടരുന്നതിന് അനുകൂലമായിരുന്നു. പകരം സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുമ്പോള്‍ സമുദായ സമവാക്യങ്ങള്‍ തെറ്റുമെന്നതും ശശീന്ദ്രന് തുണയായി.