പത്തനംതിട്ട : ആകാശവാണി ആലപ്പുഴ പ്രസരണ നിലയം ഭാഗികമായി പൂട്ടാനുള്ള തീരുമാനം എ എം ആരിഫ് എം.പിയുടെ ഇടപെടലിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഒരാഴ്ചത്തേക്ക് മരവിപ്പിച്ചുവെങ്കിലും ഗ്രാമീണ ജനതയുടെ ഹൃദയതുടിപ്പായ ആകാശവാണി പരിപാടികൾ ഇനി മുതൽ പത്തനംതിട്ട ജില്ലയിൽ ലഭിച്ചേക്കില്ല എന്ന വിഷമ വൃത്തതിലാണ് ജില്ലയിലെ ജനങ്ങൾ.
പത്തനംതിട്ട ജില്ലയിൽ പ്രസരണ ശേഷി ഉണ്ടായിരുന്ന ആലപ്പുഴ റേഡിയോ നിലയം അടയ്ക്കാനുള്ള തീരുമാനം പൂർണ്ണമാകുന്നതോടെ ജില്ലയിലെ ഗ്രാമീണ ജനത ആകാശവാണി പരിപാടികളുടെ പരിധിക്ക് പുറത്തേക്ക് പോകും . കേരളത്തിലെ തൊണ്ണൂറ് ശതമാനം പ്രദേശങ്ങളിലും പ്രസരണ ശേഷി ഉണ്ടായിരുന്ന ആലപ്പുഴ നിലയത്തിന്റെ പ്രധാന ഗുണഭോക്താക്കൾ പത്തനംതിട്ട ജില്ലക്കാരായിരുന്നു എന്നുതന്നെ പറയാം .
ജില്ലയിലെ വനപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് പുറം ലോകത്തെ വാർത്തകൾ അറിയുന്നതിനുള്ള ഏക മാർഗ്ഗം കൂടിയായിരുന്നു ആകാശവാണി ആലപ്പുഴ. ആകാശവാണി ആലപ്പുഴയിലെ എഫ് എം നിലനിര്‍ത്തി എ എം ട്രാന്‍സ്മിറ്റര്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാനായിരുന്നു കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം ഉത്തരവ് പുറത്തിറക്കിയത്. പ്രവർത്തനക്ഷമമായ യന്ത്രസാമഗ്രികൾ മറ്റ് ആകാശവാണി കേന്ദ്രങ്ങളിലേക്ക് മാറ്റാനും ഉത്തരവിൽ പറയുന്നുണ്ട്. എന്നാൽ പ്രസാർ ഭാരതിയുടെ ഈ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത് . 200 കിലോ വാട്ട് പ്രസരണ ശേഷിയുള്ള എഎം ട്രാൻസ്മിറ്റർ, 5 കിലോവാട്ട് ശേഷിയുള്ള എഫ് എം ട്രാൻസ്മിറ്റർ എന്നിവയാണ് ആലപ്പുഴ നിലയത്തിലുള്ളത്. തിരുവനന്തപുരം നിലയത്തിൽ നിന്നുള്ള പരിപാടികൾ വിവിധയിടങ്ങളിൽ ലഭിക്കുന്നത് ഇതുവഴിയാണ്.
ആലപ്പുഴ ആകാശവാണി നിലയത്തിന്റെ നിലവിലുള്ള സംപ്രേക്ഷണ പരിധി തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയും ലക്ഷദ്വീപിലെ കവരത്തി മുതൽ തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലവരെയുമാണ്. ലക്ഷകണക്കിന് ശ്രോതാക്കളാണ് നിലവിൽ ആലപ്പുഴ ആകാശവാണി നിലയത്തിനുള്ളത് . ഇതിന് പകരമായി 20 കിലോ മീറ്റർ പ്രസരണ ശേഷിയുള്ള സ്റ്റേഷൻ ആലപ്പുഴയിൽ ആരംഭിക്കും എന്നു പറയുന്നുവെങ്കിലും ആ സ്റ്റേഷന്റെ പരിപാടികള്‍ പത്തനംതിട്ടയിൽ എത്തില്ല . വ്യാപകമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ തീരുമാനം ഉടൻ നടപ്പാക്കില്ലെന്നാണ് പ്രശ്നത്തിലിടപെട്ട ആലപ്പുഴ എംപി എഎം ആരിഫിന് കേന്ദ്ര സർക്കാരിൽ നിന്ന് ലഭിച്ച മറുപടി. നിലയം ഭാഗികമായി പൂട്ടുമ്പോൾ പകുതിയോളം ജീവനക്കാർക്ക് സ്ഥലം മാറി പോകേണ്ടി വരും. പൂട്ടൽ നടപടിയുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോയാൽ സമരത്തിലേക്ക് നീങ്ങാനാണ് ഇവരുടെ തീരുമാനം. തൊഴിലാളി സംഘടനകൾക്കൊപ്പം ശ്രോതാക്കളെ കൂടി പങ്കെടുപ്പിച്ചായിരിക്കും സമരം.