തിരുവനന്തപുരം : സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്ററിനു നേരെ എറിഞ്ഞ സ്ഫോടകവസ്തുവിൽ വീര്യം കുറഞ്ഞതും എന്നാൽ ശബ്ദം കൂട്ടുന്നതുമായ പൊട്ടാസ്യം ക്ലോറേറ്റ് ആണ് ഉപയോഗിച്ചതെന്ന് ഫൊറൻസിക് ലാബിന്റെ അന്തിമ റിപ്പോർട്ട്. കമ്പക്കെട്ടിനു മാത്രം ഉപയോഗിക്കുന്ന വസ്തുക്കളാണത്രെ ഉപയോഗിച്ചിരിക്കുന്നത്.
സ്ഫോടകവസ്തുവിന് വീര്യം കുറവാണെന്നും ഏറുപടക്കത്തിന്റെ സ്വഭാവം മാത്രമാണെന്നുമുള്ള ഫൊറൻസിക് വിഭാഗത്തിന്റെ പ്രാഥമിക റിപ്പോർട്ടിലെ കണ്ടെത്തലുകൾ ശരിവയ്ക്കുന്നതാണ് അന്തിമ റിപ്പോർട്ടും. പൊട്ടാസ്യം ക്ലോറേറ്റ്, പൊട്ടാസ്യം നൈട്രേറ്റ്, സൾഫർ, അലുമിനിയം പൗഡർ, കരി എന്നിവയുടെ സാന്നിധ്യമാണ് രാസവസ്തുക്കളുടെ സാംപിളിൽനിന്നു കണ്ടെത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. സാധാരണ പൊട്ടാസ്യം നൈട്രേറ്റ്, സൾഫർ, അലുമിനിയം പൗഡർ, കരി എന്നിവയാണ് ഏറുപടക്കത്തിന്റെ നിർമാണത്തിന് ഉപയോഗിക്കുന്നത്.
കമ്പക്കെട്ടിനുപയോഗിക്കുന്ന പൊട്ടാസ്യം ക്ലോറേറ്റ് ശബ്ദം കൂട്ടുന്നതിനാണ് ഉപയോഗിച്ചത് എന്നാണ് നിഗമനമെന്നു കേസിന്റെ അന്വേഷണത്തിനു മേൽനോട്ടം വഹിക്കുന്ന ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്പി എസ്.മധുസൂദനൻ പറഞ്ഞു. ഇതു കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. എകെജി സെന്ററിനു നേരെ ബോംബാണ് എറിഞ്ഞതെന്ന സിപിഎം നേതാക്കളുടെ വാദം പൂർണമായി തള്ളുന്നതാണ് ഫൊറൻസിക് റിപ്പോർട്ടിലെ കണ്ടെത്തലുകൾ.
ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ആസ്ഥാനത്തിനു നേരെ നടന്ന ആക്രമണത്തിനു പിന്നിലുള്ളവരെ കണ്ടെത്തുകയെന്നത് അഭിമാനപ്രശ്നമായി കരുതിയ സർക്കാരിനും ആഭ്യന്തര വകുപ്പിനും ഫൊറൻസിക് റിപ്പോർട്ടിലെ കണ്ടെത്തലുകൾ കനത്ത തിരിച്ചടിയാണ്. നിലവിൽ ക്രൈംബ്രാഞ്ചിനാണ് കേസിന്റെ അന്വേഷണ ചുമതല. സംഭവം നടന്ന് 55 ദിവസം തികയുമ്പോഴും കേസിലെ പ്രതിയെ കണ്ടെത്താനായിട്ടില്ല.
ജൂൺ 30ന് അർധരാത്രിയാണ് എകെജി സെന്ററിലെ ഹാളിലേക്കുള്ള ഗേറ്റിനു നേരെ ഇരുചക്ര വാഹനത്തിലെത്തിയയാൾ സ്ഫോടകവസ്തു എറിഞ്ഞത്. വൻ രാഷ്ടീയവിവാദമായ സംഭവത്തിൽ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനും, എകെജി സെന്ററിലുണ്ടായിരുന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതിയും നടത്തിയ പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. എറിഞ്ഞത് ബോംബാണെന്നും ആക്രമണത്തിനു പിന്നിൽ കോൺഗ്രസാണെന്നും മിനിറ്റുകൾക്കുള്ളിൽ ഇ.പി.ജയരാജൻ ആരോപിച്ചതോടെ സംഭവത്തിനു രാഷ്ട്രീയനിറം കൈവന്നു. കേരളം കലാപഭൂമിയാക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ആക്രമണത്തിനു പിന്നിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞിരുന്നു.