കൊച്ചി : അക്ഷയ തൃതീയ ദിനമായ ഇന്നലെ സംസ്ഥാനത്ത് വിറ്റുപോയത് കോടികളുടെ സ്വർണം. പുറത്തുവരുന്ന കണക്കുകൾ പ്രകാരം ഞായറാഴ്ച വൈകിട്ടുവരെ ഏകദേശം 1260 കോടി രൂപയുടെ വ്യാപാരം നടന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംസ്ഥാനത്തെമ്പാടുമുള്ള 12,000 ജൂവലറികളിൽ നിന്നായി ഏകദേശം 900 കിലോയുടെ സ്വർണം വിറ്റുപോയതായാണ് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷന്റെ കണക്ക്. ഒരു പവന് ഇന്നലെ 1,14,240 രൂപയായിരുന്നു നിരക്ക്. 14,280 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന്റെ വില. ശനിയാഴ്ചത്തെ നിരക്ക് തന്നെയാണ് അക്ഷയ തൃതീയയായ ഇന്നലെയും തുടർന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കൂടിയ നിരക്കിലാണ് സ്വർണ വില തുടരുന്നത്. അതൊന്നും ബാധിക്കാതെയാണ് ഇന്നലെ മാത്രം കോടികളുടെ സ്വർണം വിറ്റുപോയത്. അതേസമയം സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവിലയിൽ ഇടിവ്. ഇന്ന് മാത്രം ഒരു പവൻ സ്വർണത്തിന് 360 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 1,13,880 രൂപയായി കുറഞ്ഞു. ഇനിയും സ്വർണവിലയിൽ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. വരും ദിവസങ്ങളിൽ സ്വര്‍ണ്ണവില കൂടുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.





























