എറണാകുളം : ഹൈക്കോടതി ജഡ്ജിമാർക്കെതിരെ ഫേസ്ബുക്കിൽ അധിക്ഷേപകരമായ പോസ്റ്റുകൾ പ്രസിദ്ധീകരിച്ചയാൾക്ക് മൂന്ന് ദിവസം തടവ് ശിക്ഷ വിധിച്ചു. എറണാകുളം ആലങ്ങാട് സ്വദേശി പി കെ സുരേഷ് കുമാറിനെയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ക്രിമിനൽ കോടതിയലക്ഷ്യത്തിന് ശിക്ഷിച്ചത്. ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രനും ദേവസ്വം ബെഞ്ചിനുനെതിരെ ആയിരുന്നു ഫേസ്ബുക് പോസ്റ്റുകൾ. ജസ്റ്റിസുമാരായ രാജ വിജയരാഘവനും ജോബിൻ സെബാസ്റ്റ്യനും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ക്രിമിനൽ കോടതിയലക്ഷ്യ കേസിൽ പ്രതിയെ ശിക്ഷിച്ചത്. കേസിലെ സാക്ഷിമൊഴികളും കേസിനു ആസ്പദമായ ഫേസ്ബുക് പോസ്റ്റുകളിൽ നിന്നും ക്രിമിനൽ കോടതിയലക്ഷ്യം നടത്തിയതായി വ്യക്തമാകുന്നതായി കോടതി പറഞ്ഞു. പ്രോസിക്യൂഷനു വേണ്ടി അഡ്വ. കെ കെ ധീരേന്ദ്രകൃഷ്ണൻ ഹാജരായി.
സമാന രീതിയിലുള്ള ഫേസ്ബുക്ക് പോസ്റ്റുകളെ തുടർന്ന് നേരത്തെയും പ്രതിക്കെതിരെ ക്രിമിനൽ കോടതിയലക്ഷ്യ കേസ് എടുത്തിരുന്നെങ്കിലും മാപ്പ് അപേക്ഷിച്ചതിനെ തുടർന്ന് തുടർനടപടികൾ അവസാനിപ്പിച്ചിരുന്നു. എന്നാല്‍ വീണ്ടും പോസ്റ്റുകൾ പ്രസിദ്ധീകരിച്ചതിനാല്‍ കോടതി വീണ്ടും ക്രിമിനൽ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുകയായിരുന്നു. ജസ്റ്റിസ്സ് ദേവൻ രാമചന്ദ്രനെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ ഹൈക്കോടതി അഭിഭാഷകൻ കുളത്തൂർ ജയ്സിങ് നൽകിയ പരാതിയിൽ പി.കെ സുരേഷ് കുമാറിനെതിരെ കൊച്ചി സൈബർ പോലീസും ക്രിമിനൽ കേസ് എടുത്തിരുന്നു. പ്രസ്തുത കേസ് കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ്.





























