തിരുവനന്തപുരം : ദിവസങ്ങൾ നീണ്ട അനിശ്ചിതങ്ങൾക്കും വിവാദങ്ങൾക്കുമൊടുവിൽ കോൺഗ്രസ് ജില്ലാ അധ്യക്ഷന്മാരെ പ്രഖ്യാപിച്ച സാഹചര്യത്തിൽ പലയിടത്ത് നിന്നും എതിർപ്പുകളും വെളിപ്പെടുത്തലുകളും ഉയർന്ന് വരുകയാണ്. ആലപ്പുഴ ഡി.സി.സി പ്രസിഡന്റായ ബി.ബാബു പ്രസാദ് അത്തരത്തിലൊരു വെളിപ്പെടുത്തലുമായി ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.
ആലപ്പുഴ ഡി.സി.സി സ്ഥാനത്തേക്ക് തന്നെ നിർദേശിച്ചത് രമേശ് ചെന്നിത്തലയാണെന്ന് ബി.ബാബു പ്രസാദ് പറഞ്ഞു. ആലപ്പുഴ ഡി.സി.സി അധ്യക്ഷൻ സ്ഥാനത്തേക്ക് തന്റെ പേര് നിർദേശിച്ചത് കെ.സി വേണുഗോപാൽ എതിർത്തിരുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ബി.ബാബു പ്രസാദ് വ്യക്തമാക്കി. രമേശ് ചെന്നിത്തല പിന്തുണച്ചതിനാലാണ് തന്റെ സ്ഥാന ലബ്ദിയെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം ഡി.സി.സി അധ്യക്ഷ പട്ടിക പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസിൽ നേതാക്കൾക്ക് നേരെ അച്ചടക്ക നടപടി. കോൺഗ്രസ് ഡി.സി.സി പുന:സംഘടനയുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണം നടത്തിയ 2 പേർക്ക് സസ്‌പെൻഷൻ. പാർട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയ മുൻ എം.എൽ.എ കെ. ശിവദാസൻ നായരെയും മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി അനിൽ കുമാറിനെയുമാണ് പാർട്ടിയിൽ നിന്ന് താൽകാലികമായി സസ്‌പെൻഡ് ചെയ്തത്. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനാണ് ഇക്കാര്യം അറിയിച്ചത്.