എടത്വ (ആലപ്പുഴ) : ഗർഭിണിയായ ഭാര്യ ജീവനൊടുക്കിയതറിഞ്ഞു ദോഹയിൽ നിന്ന് നാട്ടിലേക്കു തിരിച്ച യുവാവിനെ ബെംഗളൂരുവിലെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എടത്വ കൊടുപ്പുന്ന പുത്തൻവീട്ടിൽ പി.എസ്. സനുക്കുട്ടനെയാണ് (30) ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സനുക്കുട്ടന്റെ ഭാര്യ മാവേലിക്കര ഉമ്പർനാട് പഴയതോപ്പിൽ ഹരീഷ്മയെ (27) രണ്ടുദിവസം മുൻപാണ് വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഇതനുസരിച്ച് സഹോദരനും, ബന്ധുവും കൂടി നെടുമ്പാശേരിയിൽ കാത്തുനിന്നെങ്കിലും സനുക്കുട്ടൻ എത്തിയില്ല. ബെംഗളൂരു വിമാനത്താവളം അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ സനുക്കുട്ടൻ അവിടെ ഇറങ്ങിയതായി വിവരം ലഭിച്ചു. പക്ഷേ, ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞില്ല.
അതോടെ ബന്ധുക്കൾ ബെംഗളൂരുവിലെത്തി മലയാളി അസോസിയേഷനുമായും പോലീസുമായും ബന്ധപ്പെട്ടു. ലോഡ്ജിൽ മലയാളിയെ മരിച്ചനിലയിൽ കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചതോടെ ബന്ധുക്കളെത്തി മരിച്ചത് സനുക്കുട്ടനാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. 3 മാസം ഗർഭിണിയായിരുന്നു ഹരീഷ്മ. ഹരീഷ്മയുടെ സംസ്കാരം മാവേലിക്കരയിൽ നടത്തി.






























