ലഖ്നൌ: അയോധ്യ രാമക്ഷേത്ര കൊള്ളയില്‍ പ്രധാനമന്ത്രിയേയും കേന്ദ്രസര്‍ക്കാരിനെയും വെട്ടിലാക്കി ക്ഷേത്ര ട്രസ്റ്റ് മുന്‍ ജനറല്‍ സെക്രട്ടറി ചമ്പത്ത് റായി. ക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ പ്രധാന തീരുമാനങ്ങളും എടുത്തത് പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ക്ഷേത്ര നിര്‍മാണ കമ്മിറ്റി അധ്യക്ഷനുമായ നൃപേന്ദ്ര മിശ്രയെന്നാണ് വെളിപ്പെടുത്തല്‍. ക്ഷേത്ര നിര്‍മാണ കമ്മിറ്റിയില്‍ ഇഷ്ടപ്പെട്ട ആളുകളെ മിശ്ര ഉള്‍പ്പെടുത്തിയെന്നും ആരോപണമുണ്ട്.രാമക്ഷേത്രത്തിന്റെ ഭരണനിർവഹണം, നടത്തിപ്പ്, വിവിധ പ്രവർത്തനങ്ങൾ എന്നിവയുടെ മേൽനോട്ടം വഹിക്കേണ്ടത് പുതിയ സിഇഒ ആയിരിക്കും.
ക്ഷേത്രത്തിലെ ജീവനക്കാരും അധികൃതരും ഉൾപ്പെട്ടതായി ആരോപണമുള്ള സംഭാവന തട്ടിപ്പ് കേസിൽ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് സിഇഒയെ നിയമിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥി ഹിന്ദു മതവിശ്വാസിയായിരിക്കണമെന്നും ഹിന്ദു ആചാരങ്ങളും പാരമ്പര്യങ്ങളും മാർഗനിർദേശങ്ങളും കർശനമായി പാലിക്കുന്നയാളായിരിക്കണമെന്നും ട്രസ്റ്റ് വൃത്തങ്ങൾ അറിയിച്ചു. ശുദ്ധ സസ്യാഹാരിയായിരിക്കണമെന്നും മദ്യപാനം പൂർണമായും ഒഴിവാക്കുന്നയാളായിരിക്കണമെന്നും നിബന്ധനകളിലുണ്ട്.50നും 70നും ഇടയിൽ പ്രായമുള്ളവരെയാണ് സിഇഒ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
രാമക്ഷേത്രത്തിലെ സംഭാവനകളുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടിന്റെ ആരോപണം ജൂൺ ആദ്യവാരം പുറത്തുവന്നതിനെ തുടർന്നാണ് സിഇഒയെ നിയമിക്കാൻ ട്രസ്റ്റ് അധികൃതർ തീരുമാനിച്ചത്.ആരോപണങ്ങൾ അന്വേഷിക്കുന്നതിനായി ജൂൺ 13ന് ഉത്തർപ്രദേശ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിച്ചിരുന്നു. ആദ്യം 15 ദിവസത്തെ സമയമാണ് അന്വേഷണത്തിനായി അനുവദിച്ചിരുന്നത്. ജൂൺ 23ന് എസ്ഐടി പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ ജൂൺ 25ന് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
തുടർന്ന് അവിനാഷ് ശുക്ല, അനുകൽപ് മിശ്ര, ലവ്കുഷ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രാമശങ്കർ മിശ്ര, സുഭാഷ് ശ്രീവാസ്തവ, രാമശങ്കർ യാദവ് എന്ന ടിന്നു യാദവ് എന്നിവരടക്കം എട്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു.അന്വേഷണത്തിനിടെ നിരവധി പ്രതികളിൽനിന്നായി പൊലീസ് പണം ഉൾപ്പെടെയുള്ള വസ്തുക്കൾ കണ്ടെടുത്തിരുന്നു. ഇതിൽ 20.39 ലക്ഷം രൂപയാണ് അവിനാഷ് ശുക്ലയിൽനിന്ന് കണ്ടെടുത്തത്. സ്വർണം, വെള്ളി, വിദേശ കറൻസി എന്നിവയും അന്വേഷണ സംഘം കണ്ടെടുത്തു.
































