തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയര്‍ന്ന നിയമനകോഴ ആരോപണം പൊലീസിനെ ഉപയോഗിച്ച് പിണറായി സര്‍ക്കാര്‍ വെള്ളപൂശിയെടുത്തെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. പിണറായി സര്‍ക്കാരിന്റെ കാലത്ത് നടന്ന എല്ലാ നിയമന കോഴ വിവാദത്തിലും സമഗ്രമായ അന്വേഷണം നടത്തണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു.മന്ത്രിസഭയിലെ ഉന്നതരെ കേന്ദ്രീകരിച്ച് ഉയരുന്ന ആരോപണങ്ങളെല്ലാം ഒതുക്കി തീര്‍ത്ത് ആരോപണ വിധേയരെ സംരക്ഷിക്കുകയാണ് ആഭ്യന്തരവകുപ്പ്. ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ കോഴ ആരോപണം കെട്ടിച്ചമച്ചതാണെന്ന കുറ്റപത്രം അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു കൊണ്ട് ക്ലീന്‍ ചിറ്റ് നല്‍കിയത് അതിന്റെ ഭാഗമാണ്.
ഈ വിഷയത്തില്‍ സത്യസന്ധവും നിഷ്പക്ഷവുമായ അന്വേഷണം നടന്നിട്ടില്ല.സമാനമായ രീതിയില്‍ പി.എസ്.സി. അംഗത്വം കിട്ടാന്‍ മന്ത്രിയുടെയും എം.എല്‍.എ.യുടെയും പേരുപറഞ്ഞ് കോഴ വാങ്ങിയ ശേഷം പിടിക്കപ്പെട്ടപ്പോള്‍ പണം തിരിച്ചുനല്‍കി കേസ് ഒതുക്കിത്തീര്‍ത്തവരാണ് സിപിഎമ്മുകാര്‍ . അന്നും അതിന് പിറകിലുള്ള ഉന്നതരെ രക്ഷപ്പെടുത്തിയെടുക്കുകയാണ് സിപിഎം നേതൃത്വം ചെയ്തത്. ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ കോഴ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ വ്യക്തമായ അറിവുണ്ടായിട്ടും മാദ്ധ്യമങ്ങളില്‍ വാര്‍ത്തയാകുന്നത് വരെ പൊലീസില്‍ പരാതി നല്‍കാതിരുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.





























