ജബൽപൂര്‍: മധ്യപ്രദേശ് ജബൽപൂരിലെ സെന്‍റ്. അലോഷ്യസ് സീനിയർ സെക്കൻഡറി സ്കൂളിൽ മതപരിവർത്തനം ആരോപിച്ച് ബജ്റംഗ് ദൾ പ്രവർത്തകരുടെ അതിക്രമം. ജയ് ശ്രീറാം വിളികളോടെ എത്തിയ സംഘം സ്കൂൾ തല്ലിത്തകർത്തു. വിദ്യാർഥികൾ സ്കൂളിലുള്ളപ്പോൾ ആയിരുന്നു അതിക്രമം. പോലീസിനെ അറിയിച്ചിട്ടും കാര്യക്ഷമമായി ഇടപെട്ടില്ലെന്ന് സ്കൂൾ അധികൃതർ ആരോപിച്ചു. ജൂലൈ 11നാണ് സംഭവം. ജബൽപൂർ നഗരത്തിന്‍റെ പ്രാന്തപ്രദേശത്തുള്ള സെന്റ് അലോഷ്യസ് സീനിയർ സെക്കൻഡറി സ്കൂൾ കാമ്പസിലേക്ക് അതിക്രമിച്ചു കയറിയ ആൾക്കൂട്ടം ക്രിസ്ത്യൻ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കുകയും കെട്ടിടത്തിന് നേരെ കല്ലെറിയുകയും ചെയ്തു.
“അവർ നിരവധി ജനൽച്ചില്ലുകൾ തകർത്തു,” സ്കൂളുകൾ നടത്തുന്ന ജബൽപൂർ കത്തോലിക്കാ രൂപതയിലെ മുതിർന്ന പുരോഹിതനും അധ്യാപകനുമായ ഫാദർ തങ്കച്ചൻ ജോസ് പറഞ്ഞു. ചിലർ ക്യാമ്പസിലെ സെന്‍റ് അലോഷ്യസിന്‍റെ പൂർണകായ പ്രതിമ തകർക്കാൻ ശ്രമിച്ചതായും അദ്ദേഹം ആരോപിച്ചു. തന്നെ മതം മാറ്റാൻ ശ്രമിച്ചുവെന്ന മുൻ ജീവനക്കാരന്‍റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് പുരോഹിതൻ പറഞ്ഞു.





























