കോഴിക്കോട്: ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേയിലുണ്ടായ അപകടത്തിന് കാരണമായത് ജീവനക്കാർക്ക് ഡ്യൂട്ടി നൽകുന്നതിലെ ഗുരുതരമായ ചട്ടലംഘനമെന്ന് ആരോപണം. അപകടത്തിൽ മരിച്ച കെഎസ്ആർടിസി ബസ് താത്കാലിക ഡ്രൈവറായ മിഥിലേഷിന് മതിയായ വിശ്രമം ലഭിച്ചിരുന്നില്ലെന്നാണ് ആരോപിക്കപ്പെടുന്നത്. ദിവസവേതനത്തിന് ജോലിചെയ്യുന്ന ഇദ്ദേഹം മൈസൂരു ട്രിപ്പ് കഴിഞ്ഞ് വെള്ളിയാഴ്ച വൈകീട്ടോടെയാണ് കോഴിക്കോട് ഡിപ്പോയിൽ തിരിച്ചെത്തിയത്. എന്നാൽ അതേദിവസം രാത്രി ഒൻപതരയ്ക്ക് ബെംഗളൂരുവിലേക്ക് പുറപ്പെടുന്ന സൂപ്പർ ഡീലക്‌സ് ബസിലും ഡ്യൂട്ടിക്ക് കയറി. മറ്റു ഡ്രൈവർമാർ ഇല്ലാത്തതിനാൽ ബെംഗളൂരു സർവീസ് എടുക്കാൻ അധികൃതർ മിഥിലേഷിനോട് ആവശ്യപ്പെടുകയായിരുന്നു എന്നാണ് വിവരം.
കൂടാതെ അപകടത്തിൽ മരിച്ച കണ്ടക്ടർ അരുൺ ഡ്രൈവർ കം കണ്ടക്ടർ അല്ലായിരുന്നു. ഇതിലൂടെ, സൂപ്പർ ഡീലക്‌സ് ബസുകളിൽ പരിചയസമ്പന്നരായ ഡ്രൈവർമാർ വേണമെന്ന സർക്കുലറും ദീർഘദൂര സർവീസുകളിൽ ഡ്രൈവർ കം കണ്ടക്ടർ മാനദണ്ഡവുമാണ് അധികൃതർ ലംഘിച്ചിരിക്കുന്നത് എന്നാണ് ആക്ഷേപം. കോഴിക്കോട് സിറ്റി, ലിമിറ്റഡ് സ്റ്റോപ്പ് ബസുകളിൽ ഏറെനാളായി ഡ്രൈവറായിരുന്ന മിഥിലേഷ് ഒരുവർഷം മുൻപാണ് ദിവസവേതനാടിസ്ഥാനത്തിൽ കെഎസ്ആർടിസിയിൽ ജോലിക്ക് കയറിയത്. ഇദ്ദേഹം ഉൾപ്പെടെ കുറച്ചു ഡ്രൈവർമാരെ രാത്രികാല ദീർഘദൂര സർവീസുകളിലേക്കായി കെഎസ്ആർടിസി ജോലിക്കെടുത്തിരുന്നു. കോഴിക്കോട് വെള്ളയിൽ സ്വദേശിയാണ് മരിച്ച മിഥിലേഷ്. ഭാര്യയും രണ്ട് മക്കളുമുണ്ട്.



























