തിരുവനന്തപുരം : രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഗൗരവതരമാണെന്ന് ആർഎംപി നേതാവും എംഎൽഎയുമായ കെ കെ രമ. ആരോപണം ഉയര്‍ന്നതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുലിനെ മാറ്റി. എംഎല്‍എ സ്ഥാനത്ത് നിന്ന് മാറ്റണോ എന്ന കാര്യത്തിലും ആ പാര്‍ട്ടി ഉചിതമായ നടപടി സ്വീകരിക്കണം. ഇത്തരം വ്യക്തികള്‍ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കാന്‍ അര്‍ഹനല്ല. മുകേഷ് എംഎല്‍എയ്‌ക്കെതിരെ ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ മാറിനില്‍ക്കണമെന്ന് ആവശ്യപ്പെട്ടവരാണ് തങ്ങള്‍.
ഈ വിഷയത്തിലും അതുതന്നെയാണ് നിലപാട്. കോണ്‍ഗ്രസ് വ്യത്യസ്തമായ നിലപാട് സ്വീകരിച്ചു എന്നത് സ്വാഗതം ചെയ്യേണ്ടതാണ്. തീരുമാനം പാര്‍ട്ടിക്കോടതിയെടുക്കുകയോ ശിക്ഷിക്കപ്പെട്ടിട്ടില്ലല്ലോ എന്ന് പറഞ്ഞ് ന്യായീകരിക്കാനോ കോണ്‍ഗ്രസ് ശ്രമിച്ചില്ല. ഒരു രാഷ്ട്രീയപാര്‍ട്ടി എങ്ങനെയാകണമെന്ന സന്ദേശം നല്‍കാന്‍ കോണ്‍ഗ്രസിന് സാധിച്ചുവെന്നും കെ കെ രമ പറഞ്ഞു. ഷാഫി പിന്തുണയ്ക്കുന്നുവെന്ന് കരുതുന്നില്ല. പാര്‍ട്ടി തീരുമാനിക്കും എന്ന നിലയിലാണ് പറഞ്ഞതെന്നാണ് മനസിലാക്കുന്നത്. ഇത്തരത്തില്‍ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ സംരക്ഷിക്കാന്‍ തയ്യാറാകുമെന്ന് കരുതുന്നില്ല. അങ്ങനെ സംരക്ഷിക്കരുത്. സ്ഥാനമാനങ്ങളില്‍ നിന്ന് മാറിനിന്ന് അന്വേഷണം നേരിടണം. നിരപാധിയാണെങ്കില്‍ അത് തെളിയിക്കാനുള്ള ഉത്തരവാദിത്തവും രാഹുലിനാണെന്നും കെ കെ രമ പറഞ്ഞു.





























