ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വ്യാജരേഖ ഉപയോഗിച്ച് വോട്ടു ചെയ്തെന്ന ആരോപണത്തിൽ 10 വിദേശ പൗരന്മാർ അറസ്റ്റിൽ. നാല് സ്ത്രീകൾ ഉൾപ്പെടെ 10 പേരെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ശ്രീലങ്കയിൽ നിന്നുള്ള രഞ്ജിനി (59), സർഫുദീൻ (68), നിലന്തി (44), ജയന്തൻ (40), ചാർളി ബാലചന്ദ്രൻ (48), ചക്രവർത്തി ലോഗപ്രിയ (50), സുനിത ചക്രവർത്തി(48) എന്നിവരാണ് അറസ്റ്റിലായത്. യുകെയിൽ നിന്നുള്ള അയ്യാദുരൈ (53), ഇന്തോനേഷ്യയിൽ നിന്നുള്ള ടിറ്റിൻ മരിയാട്ടി (47), കാനഡയിൽ നിന്നുള്ള ജിതേന്ദ്രനാഥ് (38) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവരെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
തെരഞ്ഞെടുപ്പിന് ശേഷം രാജ്യം വിടുന്നതിനിടെയാണ് ചെന്നൈ വിമാനത്താവളത്തിൽ വെച്ച് ഇവരെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരെ തടഞ്ഞത്. പുറപ്പെടുന്നതിന് മുമ്പുള്ള പരിശോധനകളിൽ യാത്രക്കാരുടെ ചൂണ്ടുവിരലുകളിൽ മായാത്ത മഷി പാടുകൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് അറസ്റ്റ് നടന്നതെന്ന് റിപ്പോർട്ടുണ്ട്.





























