കാസർഗോഡ് : കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രാ വാഗ്ദാനം നടപ്പാക്കുന്നതിലെ കാലതാമസം ആരോപിച്ച് മഹിള മോർച്ച പ്രതിഷേധം ശക്തം. ഇതിന്റെ ഭാഗമായി കാസർഗോഡ് കെഎസ്ആർടിസി സ്റ്റാൻഡിൽ ടിക്കറ്റില്ലാതെ ബസ്സിൽ കയറി പ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തി. ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനിയുടെ നേതൃത്വത്തിലായിരുന്നു ഈ പ്രതിഷേധ പരിപാടികൾ നടന്നത്. മെയ് 15 മുതൽ കേരളത്തിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ആരംഭിക്കുമെന്ന് പറഞ്ഞിരുന്നതായും, എന്നാൽ ഈ വാഗ്ദാനം ഇതുവരെ നടപ്പിലാക്കിയിട്ടില്ലെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു. മുപ്പതോളം വരുന്ന മഹിള മോർച്ച പ്രവർത്തകർ മംഗലാപുരം ഭാഗത്തേക്ക് പോകേണ്ട ബസ്സിൽ ടിക്കറ്റില്ലാതെ കയറിയെങ്കിലും ബസ് പുറപ്പെടാൻ കെഎസ്ആർടിസി അധികൃതർ തയ്യാറായില്ല.
ഇതിനെത്തുടർന്ന് പ്രതിഷേധം കടുപ്പിച്ച പ്രവർത്തകർ കെഎസ്ആർടിസി സ്റ്റാൻഡിന്റെ പ്രവേശന കവാടം ഉപരോധിച്ചു. തങ്ങളുടെ ആവശ്യമായ സൗജന്യ യാത്ര നടപ്പാക്കാതെ ഒരു ബസ്സും സ്റ്റാൻഡിൽ നിന്ന് പുറത്തുപോകാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാർ. കാസർഗോഡിന് പുറമെ നേരത്തെ തിരുവനന്തപുരത്തും സമാനമായ രീതിയിലുള്ള പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു.





























