കോട്ടയം : സംഗീതജ്ഞനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് അന്തരിച്ചു. 70 വയസായിരുന്നു. കൊവിഡിനെ തുടർന്ന് ചികിത്സയിലിരിക്കെ കോട്ടയം മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. ഈ വർഷത്തെ ഹരിവരാസനം അവാർഡ് ജേതാവാണ് ആലപ്പി രംഗനാഥ്. പുരസ്‌കാരം അദ്ദേഹം സ്വീകരിച്ചത് കഴിഞ്ഞ ദിവസമാണ്.
ഇന്നലെ വൈകുന്നേരം ശ്വാസംമുട്ടലിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 1973 ൽ പി.എ തോമസിന്റെ ജീസസ് എന്ന സിനിമയിലൂടെയാണ് മലയാള സിനിമാ രംഗത്തേക്ക് അദ്ദേഹം ചുവടുവെയ്ക്കുന്നത്. പിന്നീട് 1984, 85, 86 എന്നിങ്ങനെ എല്ലാവർഷവും ഒരുപിടി ഗാനങ്ങളുമായി ആലപ്പി രംഗനാഥ് എന്ന അതുല്യ പ്രതിഭ മലയാളത്തിന് പാട്ടിന്റെ വസന്തകാലം തീർത്തു.
നിറയോ, നിറ, നിറയോ… നാലുമണി പൂവേ..ശാരികേ… ആലാപനം.. ഭ്രഹ്മ സംഗീതമേ തുടങ്ങി നിരവധി ഗാനങ്ങൾക്കാണ് ആലപ്പി രംഗനാഥ് സംഗീതം നിർവഹിച്ചിരിക്കുന്നത്. തമിഴിലും മലയാളത്തിലുമായി ഏകദേശം ആയിരത്തി അഞ്ഞൂറോളം ഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. കേരള സംഗീത നാടക അക്കാഡമിയുടെ രവീന്ദ്രനാഥ ടാഗോർ പുരസ്‌കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. 40 വർഷമായി കോട്ടയം ഏറ്റുമാനൂരാണ് ആലപ്പി രംഗനാഥ് കുടുംബസമേതം താമസിക്കുന്നത്. ഇന്ന് കോട്ടയം നീണ്ടൂരിൽ അദ്ദേഹത്തിന്റെ ശവ സംസ്‌കാര ചടങ്ങുകൾ നടക്കും.





























