ഇടുക്കി : എസ്എഫ്ഐ പ്രവർത്തകൻ ധീരജിൻ്റെ കൊലപാതകത്തിൽ പ്രതികളെ കസ്റ്റഡിയിൽ ലഭിക്കണമെന്ന പോലീസിൻ്റെ അപേക്ഷ ജില്ലാ കോടതി ഇന്ന് പരിഗണിക്കും. നിഖിൽ പൈലി, ജെറിൻ ജോജോ, ജിതിൻ, ടോണി തേക്കിലക്കാടൻ എന്നിവരെ പത്ത് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് ആവശ്യം. കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്താൻ കഴിയാത്തത് അന്വേഷണ സംഘത്തിന് വെല്ലുവിളിയാണ്.
കേസുമായി ബന്ധപ്പെട്ട് ഇന്നലെ അറസ്റ്റിലായ നാലാം പ്രതി നിഥിൻ ലൂക്കോസിനെ ഇന്ന് കോടതിയിൽ ഹാജറാക്കും. യൂത്ത് കോൺഗ്രസ് പ്രവർത്തകനായ നിഥിൻ മുരിക്കാശേരിയിയിൽ വെച്ച് അന്വേഷണ സംഘത്തിന് മുൻപിൽ കീഴടങ്ങുകയായിരുന്നു. കെ.എസ്.യു ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറിയാണ് നിഥിൻ.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇടുക്കി ഗവൺമെന്‍റ് എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥിയായ ധീരജ് കുത്തേറ്റ് മരിച്ചത്. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെ യൂത്ത് കോൺഗ്രസ് നേതാവായ നിഖിൽ പൈലി ധീരജിനെ കുത്തുകയായിരുന്നു. ആഴത്തിലുള്ള മുറിവും ഹൃദയത്തിനേറ്റ പരുക്കുമാണ് ധീരജിന്‍റെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റുമാർട്ടം റിപ്പോർട്ട്.
ധീരജിനൊപ്പം കത്തേറ്റ എസ്എഫ്ഐ പ്രവര്‍ത്തകരായ അഭിജിത്ത് സുനില്‍, എ എസ് അമല്‍ എന്നിവര്‍ കഴിഞ്ഞ ദിവസമാണ് ഇടുക്കി മെഡിക്കൽ കോളേജിൽ നിന്നും നാട്ടിലേക്ക് മടങ്ങിയത്. കൊല്ലം, തൃശ്ശൂർ സ്വദേശികളായ ഇരുവരും നാട്ടിലെ ആശുപത്രികളിൽ തുടർ ചികിത്സയിലാണ്. മൂന്ന് പേരുടെയും നെഞ്ചിലായിരുന്നു കുത്ത്.