ചെങ്ങന്നൂർ: തുക അനുവദിച്ചിട്ടും റോഡിൻ്റെ കരാർ എടുക്കാനാളില്ല. കഴിഞ്ഞ 20 വർഷമായി തകർന്ന് സഞ്ചാരയോഗ്യമല്ലാതായി കിടക്കുന്ന തിരുവൻവണ്ടൂർ എച്ച് എസ് എസ് – പള്ളത്തുപടി റോഡ് പുനർനിർമ്മിക്കുന്നതിനാണ് സർക്കാർ ഒരു കോടി രൂപ അനുവദിച്ചത്. തുക അനുവദിച്ചിട്ട് മാസങ്ങളായിട്ടും റോഡ് കരാർ എടുക്കുന്നതിന് ഇതുവരെ ആരും തയ്യാറായിട്ടില്ല. ഇതോടെ നാട്ടുകാർ ഏറെ ദുരിതത്തിലായി. രണ്ട് പതിറ്റാണ്ടിലേറെയായി സഞ്ചാരയോഗ്യമല്ലാതെ കിടക്കുന്ന ഈ റോഡ് ടാറിംഗ് പൂർണ്ണമായും തകർന്ന് ചെമ്മൺപാതയ്ക്ക് സമമായി. ഗ്രാമ പഞ്ചായത്തിൻ്റെ 12 ഉം നാലും വാർഡുകൾ ചേർന്ന് തിരുവൻവണ്ടൂരിനെയും കല്ലിശ്ശേരി – കുത്തിയതോട് റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന 750 മീറ്റർ ദൈർഘ്യമുള്ള റോഡാണിത്.
ബ്ലോക്ക് പഞ്ചായത്തിൻ്റെ കുടിവെള്ള പദ്ധതി പൈപ്പിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി എങ്കിലും മഴക്കാലമായതോടെ റോഡിൽ വെള്ളക്കെട്ടുണ്ടാവുകയും റോഡ് ചെളിക്കുഴിയായി മാറുകയും ചെയ്തു. ഇതോടെ വഞ്ഞിപ്പുഴേത്ത് ,തോണ്ടറപ്പടി ഭാഗത്ത് താമസിക്കുന്നവർ ഏറെ ദുരിതത്തിലാണ്. വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കുഴിയിൽ വീണ് നിരവധി ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽ പെടുന്നത് നിത്യസംഭവമാണ്. തോണ്ട റപ്പടിക്കു സമീപം റോഡു സൈഡിൽ പ്രവർത്തിക്കുന്ന അംഗനവാടിയിൽ കുട്ടികളെ രക്ഷകർത്താക്കൾ എത്തിക്കുന്നത് വളരെ സാഹസപെട്ടാണ്. ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ,ഗവ. എൽ പി സ്കൂൾ എന്നിവിടങ്ങളിലേക്ക് പോകുന്ന വിദ്യാർത്ഥികളും മറ്റു യാത്രക്കാരും ഏറെ ദുരിതത്തിലാണ്.
പള്ളത്തുപടി ,പാണ്ടനാട് എന്നിവിടങ്ങളിൽ നിന്നും വരുന്നവർക്കും ഹയർ സെക്കണ്ടറി സ്കൂളിലേക്ക് വരുന്ന വിദ്യാർത്ഥികൾക്കും വരുവാനുള്ള ബൈപ്പാസ് റോഡു കൂടിയാണിത്. തുക അനുവദിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും കരാർ ഏറ്റെടുത്ത് പ്രവൃത്തികൾ തുടങ്ങാത്തതിനാൽ വീണ്ടും റീ- ടെണ്ടർ നടപടിയിലേയ്ക്ക് പോവുകയാണ്. അധികൃതർ പുതിയ കരാർ ഇനി എന്ന് പ്രാവർത്തികമാകും എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. അതേസമയം പ്രതീക്ഷ കൈവിട്ട നാട്ടുകാർ ഒന്നടങ്കം പ്രതിഷേധിച്ച് റോഡിലെ കുഴിയിൽ ഇപ്പോൾ വാഴ നട്ടിരിക്കുകയാണ്.