കൊല്ലം : കൊല്ലം കരുനാഗപ്പള്ളിയിൽ അലുവ അതുൽ കൊലപാതകത്തിൽ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത 3 പേരെ തിരിച്ചറിഞ്ഞു. കടത്തൂർ ഗുണ്ടാ സംഘത്തിൽപ്പെട്ട ഗുണ്ടാ തലവൻ വിഷ്ണു (ബ്ളാക്ക് വിഷ്ണു ), ഹുസൈൻ, ആഷിക് (ആഷിക് തോമ) എന്നിവരെയാണ് പോലീസ് തിരിച്ചറിഞ്ഞത്. ഇവർക്കെതിരെ കരുനാഗപ്പള്ളി പോലീസ് എഫ്. ഐ. ആർ രജിസ്റ്റർ ചെയ്തു. ഇവരിൽ ഹുസൈനെ വർഷങ്ങൾക്ക് മുൻപ് അലുവ അതുൽ കുടത്തിന് അടിച്ചിരുന്നുവെന്നാണ് വിവരം ഇക്കാര്യത്തിലെ മുൻവൈരാഗ്യം ഉൾപ്പടെ ക്രൂര കൊലപാതകത്തിലേക്ക് നയിച്ചുവെന്നും എഫ്‌ഐആറിൽ പറയുന്നു. ജിം സന്തോഷ് കൊലപാതകവുമായി നേരിട്ട് ഈ സംഭവത്തിന് ബന്ധമില്ലെന്നാണ് പോലീസ് നൽകുന്ന സൂചന.
കടത്തൂർ ഗുണ്ടാ സംഘവുമായി അലുവ അതുലിനും സംഘത്തിനും ഉണ്ടായിരുന്നത് മറ്റ് പല പ്രശ്നങ്ങളായിരുന്നുവെന്നും വ്യക്തമാക്കുന്നു. പ്രതികളുടെ സുഹൃത്ത് അനീറിനെ അതുൽ കൊലപ്പെടുത്താൻ ശ്രമിച്ചതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നും എഫ്‌ഐആറിൽ പറയുന്നു. ജിം സന്തോഷ് വധക്കേസിലെ ഒന്നാം പ്രതിയാണ് അലുവ അതുൽ. കരുനാഗപ്പള്ളി പുതിയകാവിന് സമീപത്തുവെച്ചാണ് ആക്രമണം ഉണ്ടായത്. കേസിൽ ജാമ്യത്തിലിറങ്ങിയ അതുൽ സ്റ്റേഷനിലെത്തി മടങ്ങി പോവുകയായിരുന്നു. പ്രതിയെ പിന്തുടർന്ന് കാർ ഒരു വശത്തേക്ക് ഇടിച്ചിട്ടായിരുന്നു ആയുധങ്ങളേന്തിയ സംഘം ആക്രമിച്ചത്. അക്രമികൾ നിരവധി തവണ അതുലിനെ വെട്ടി. അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും അതുലിൻ്റെ ജീവൻ രക്ഷിക്കാനായില്ല.






























