ചെന്നൈ: തമിഴ് കവി വൈരമുത്തുവിന് രാജ്യത്തെ ഏറ്റവും ഉന്നത സാഹിത്യ ബഹുമതിയായ ജ്ഞാനപീഠം പുരസ്കാരം ലഭിച്ചതിൽ രൂക്ഷമായ വിമർശനവുമായി ഗായിക ചിന്മയി ശ്രീപദ. ഒരു ലൈംഗിക വേട്ടക്കാരനെ സംരക്ഷിക്കാനാണ് ഇന്ത്യൻ സർക്കാരും രാഷ്ട്രീയക്കാരും ചലച്ചിത്ര ലോകവും എപ്പോഴും ശ്രമിക്കുന്നതെന്ന് ചിന്മയി തന്റെ എക്സ് ഹാൻഡിലിലൂടെ തുറന്നടിച്ചു. വൈരമുത്തുവിനെതിരെ മുൻപ് ‘മീ ടൂ’ ആരോപണമുന്നയിച്ച ചിന്മയി, ഈ പുരസ്കാര പ്രഖ്യാപനം അങ്ങേയറ്റം ലജ്ജാകരമാണെന്നും കുറിച്ചു.
വൈരമുത്തുവിനാൽ ജീവിതവും സ്വപ്നങ്ങളും കരിയറും തകർക്കപ്പെട്ട സ്ത്രീകളുടെ രോഷം ഇവർക്കുമേൽ പതിക്കട്ടെയെന്നും ചിന്മയി കുറിച്ചു. തമിഴ് സിനിമയിലെ പല പ്രമുഖരും രാഷ്ട്രീയക്കാരും വൈരമുത്തുവിനെ പിന്തുണയ്ക്കുന്നതിനെതിരെ ചിന്മയി നേരത്തെയും പലതവണ രംഗത്തെത്തിയിട്ടുണ്ട്. ഈ ഉന്നത പുരസ്കാര പ്രഖ്യാപനം സ്ത്രീകളുടെ പോരാട്ടങ്ങളെ അവഹേളിക്കുന്നതാണെന്ന വികാരമാണ് ചിന്മയിയുടെ വാക്കുകളിൽ പ്രകടമാകുന്നത്.






























