ആലുവ : ചെറായിയിലെ ഐസ്‌ക്രീം വിൽപ്പനക്കാരനൊപ്പം 12 വയസ്സുകാരിയെ പുണേയിൽവെച്ച് പിടികൂടിയ സംഭവത്തിൽ പോക്സോ കേസെടുക്കുമെന്ന് റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശനൻ പറഞ്ഞു. ആലുവ വെസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് പെൺകുട്ടി താമസിക്കുന്നത്. കൊല്ലം ക്ലാപ്പന വരവിള ക്രിസ്ത്യൻതറ വീട്ടിൽ അഭിജിത്തിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. പെൺകുട്ടിക്കെതിരേ മറ്റ് കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ കൂടുതൽ വകുപ്പുകൾ ചേർക്കുമെന്നും എസ്.പി. പത്രസമ്മേളനത്തിൽ പറഞ്ഞു.
ഇവർ തമ്മിൽ പരിചയപ്പെട്ട സാഹചര്യവും പരിശോധിക്കും. പെൺകുട്ടിക്ക് മതിയായ കൗൺസലിങ് കൊടുത്തശേഷം കൂടുതൽ ചോദ്യംചെയ്യലിന് വിധേയമാക്കും. രണ്ടുപേരുടെ െെകയിലും മൊബൈൽഫോൺ ഉണ്ടായിരുന്നെങ്കിലും യുവാവിന്റെ ഫോണിലെ ഇൻസ്റ്റഗ്രാം പോസ്റ്റുകളാണ് ലൊക്കേഷൻ കണ്ടെത്താൻ തുണയായത്. നിസാമുദ്ദീൻ ട്രെയിനിൽ കയറിയ ഇവരെ പുണേയിൽ വെച്ചാണ് ജനറൽ കമ്പാർട്ട്‌മെന്റിൽ നിന്ന് പിടികൂടാനായത്. കൂട്ടുകാരിയിൽനിന്ന് പുസ്തകം വാങ്ങാനെന്നു പറഞ്ഞാണ് പെൺകുട്ടി ശനിയാഴ്ച വീടുവിട്ടിറങ്ങിയത്.






























