മുംബൈ: സാധാരണ പലഹാരങ്ങൾ ‘ശ്രീരാമ മന്ദിർ അയോധ്യ പ്രസാദ്’ എന്ന പേരിൽ വിൽക്കാൻ അനുവദിച്ചതിന് ആമസോണിന് പിഴ. ഒരു ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയാണ് നടപടി സ്വീകരിച്ചത്. അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദമെന്ന പേരിൽ ഓൺലൈനിൽ മറ്റ് പലഹാരങ്ങൾ വില്പന നടത്തി വരികയായിരുന്നു. ഇടനിലക്കാർ മാത്രമാണെന്ന് പറഞ്ഞ് ആമസോണിന് ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് ഉപഭോക്തൃ നിരീക്ഷണ സമിതി വ്യക്തമാക്കി. ചന്തു ട്രേഡിങ് കമ്പനിയുടെ ‘ബിഹാരി ബ്രദേഴ്സ്’ എന്ന ബ്രാൻഡിന് കീഴിലാണ് മധുരപഹാരങ്ങൾ അയോദ്ധ്യ രാമക്ഷേത്ര പ്രസാദമായി വിറ്റത്.
‘ശ്രീ രാം മന്ദിർ അയോദ്ധ്യ പ്രസാദ്’ എന്നും “ശ്രീരാമന്റെ അനുഗ്രഹം” എന്നൊക്കെ പരാമർശിക്കുന്ന ലേബലുകളോടെയുമാണ് ഇവ ലിസ്റ്റ് ചെയ്തിരുന്നത്. 2024 ജനുവരിയിൽ കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. വിവാദമായ ലിസ്റ്റിംഗുകളിലൂടെ 25,26,309 രൂപയുടെ മൊത്തം ചരക്ക് വിൽപ്പന നടന്നതായും ഈ നാല് ഉൽപ്പന്നങ്ങളിൽ നിന്നുള്ള യഥാർത്ഥ വരുമാനം 39,802.29 രൂപയായിരുന്നെന്നും അതിൽ 15,165.90 രൂപ സേവന ഫീസായി ആമസോണിന് ലഭിച്ചെന്നും ഉത്തരവിൽ പരാമർശിക്കുന്നു.






























