തിരുവനന്തപുരം : ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് ഐഎംഎയുമായി സഹകരിച്ച് പ്രത്യേക പരിശീലനം നല്‍കാന്‍ തീരുമാനിച്ചതായി മന്ത്രി ആന്റണി രാജു. അനധികൃത ആംബുലന്‍സുകളെ നിയന്ത്രിക്കുന്നതിനും ആംബുലന്‍സുകളുടെ സേവനം സംസ്ഥാനത്തുടനീളം ഏകോപിപ്പിക്കാനും നിലവാരം ഉയര്‍ത്താനും പുതിയ മാനദണ്ഡങ്ങള്‍ ആവിഷ്‌കരിക്കാനും തീരുമാനo.
ആംബുലന്‍സുകള്‍ക്ക് പ്രത്യേക നമ്പര്‍ നല്‍കും. അംഗീകൃത ഡിസൈനും, നിറവും, ലൈറ്റും, സൈറണും, ഹോണും മാത്രമേ ഉപയോഗിക്കാവൂ. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പോലീസ് വേരിഫിക്കേഷന്‍ നിര്‍ബന്ധമാക്കും. ലൈസന്‍സ് ലഭിച്ച് 3 വര്‍ഷം കഴിഞ്ഞതിന് ശേഷം മാത്രമേ ആംബുലന്‍സ് ഓടിക്കാന്‍ അനുവദിക്കൂ. ആംബുലന്‍സുകളെ മൂന്നായി തരം തിരിച്ച് സംസ്ഥാനത്തുടനീളം പ്രത്യേക നിരക്ക് ഏര്‍പ്പെടുത്താനും യോഗത്തില്‍ ധാരണയായി.
പ്രഥമ ശുശ്രൂഷ, പെരുമാറ്റ മര്യാദകള്‍, രോഗാവസ്ഥ പരിഗണിച്ചുള്ള വേഗ നിയന്ത്രണം, ആശുപത്രികളുമായുള്ള ഏകോപനം എന്നിവയില്‍ ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കും. ആംബുലന്‍സുകളെക്കുറിച്ച് വരുന്ന വിവിധ പരാതികള്‍ കണക്കിലെടുത്ത് പരിശോധന ശക്തമാക്കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ ഗതാഗത മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിച്ചു.
ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എം ആര്‍ അജിത് കുമാർ, ഐഎംഎ പ്രതിനിധികളായ ഡോ. ജോണ്‍ പണിക്കര്‍,ഡോ. ശ്രീജിത്ത് എം കുമാര്‍, ആംബുലന്‍സ് ഉടമകളുടെയും തൊഴിലാളികളുടെയും സംഘടനാ പ്രതിനിധികള്‍, മോട്ടോര്‍ വാഹന വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.