കോന്നി : രോഗീ പരിചരണത്തിനായി മാത്രം ഉപയോഗിക്കേണ്ട കോന്നി മെഡിക്കൽ കോളേജ് ആംബുലൻസ് ഉപയോഗിക്കുന്നത് ആശുപത്രിയിലെ സാധനങ്ങൾ കൊണ്ട് പോകാൻ വേണ്ടി മാത്രം. മെഡിക്കൽ കോളേജിൽ അടിയന്തിര ഘട്ടത്തിൽ രോഗികളെ കൊണ്ടുപോകാൻ ഉപയോഗിക്കേണ്ട മെഡിക്കൽ കോളേജ് ആംബുലൻസ് മരുന്നുകൾ എത്തിക്കുവാൻ വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്. ഇത് ചോദ്യം ചെയ്യുവാൻ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ല. കോവിഡ് കാലഘട്ടത്തിൽ ആണ് കോന്നി എം എൽ എ അഡ്വ കെ യു ജനീഷ് കുമാറിന്റെ ആസ്തിവികസന ഫണ്ടിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് ആംബുലൻസ് അനുവദിക്കുന്നത്.
എന്നാൽ ഇതിന്റെ ഡ്രൈവർമാർ വാഹനം ഓടിക്കാതെ വന്നതോടെ മെഡിക്കൽ കോളേജിന്റെ താഴത്തെ നിലയിൽ കയറ്റിയിട്ടിരിട്ടുന്ന ആംബുലൻസ് പിന്നീട് മാധ്യമങ്ങളിൽ വാർത്ത വന്നതോടെ അത്യാഹിത വിഭാഗത്തിന് മുന്നിൽ ഇടുകയായിരുന്നു. എന്നിട്ടും ആംബുലൻസ് രോഗികൾക്ക് പ്രയോജനം ചെയ്തില്ല. മാത്രമല്ല അടിയന്തിര ഘട്ടങ്ങളിൽ രോഗികളുമായി പോകേണ്ട ആംബുലൻസ് മെഡിക്കൽ കോളേജിലേക്ക് മരുന്നുകളും തുണിസാധനങ്ങളും എത്തിക്കുവാൻ വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്. മെഡിക്കൽ കോളേജ് ഐ സി യു ആംബുലൻസുകൾ രോഗികളെ കൊണ്ട് പോകാൻ വേണ്ടി മാത്രമാണ് കേരളത്തിലെ മെഡിക്കൽ കോളേജ് ആശുപത്രികളിൽ ഉപയോഗിക്കുന്നത്. എന്നാൽ കോന്നി മെഡിക്കൽ കോളേജിൽ മാത്രമാണ് ഇത്തരത്തിൽ ഒരു അവസ്ഥ.
കോന്നി മെഡിക്കൽ കോളേജ് ആംബുലൻസ് രോഗികളെ കൊണ്ട് പോകാൻ ഉപയോഗിക്കാതെ വന്നതോടെ പുറത്ത് നിന്നും വലിയ തുക കൊടുത്ത് ആംബുലൻസ് വരുത്തേണ്ട അവസ്ഥയാണ് സാധാരണക്കാർ നേരിടുന്നത്.108 ആംബുലൻസ് സർവീസ് പകൽ സമയങ്ങളിൽ ഉണ്ടെങ്കിലും രാത്രിയിൽ സേവനം ഇല്ലാത്തത് സാധാരണക്കാരെ വലയ്ക്കുന്നു.പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ജനറൽ ആശുപത്രി കോന്നി മെഡിക്കൽ കോളേജിലേക്ക് അടുത്ത മാസത്തോടെ പ്രവർത്തന സജ്ജമാക്കാൻ നടപടികൾ പുരോഗമിക്കുന്നതിനിടെ ആണ് മെഡിക്കൽ കോളേജ് ആംബുലൻസ് കാര്യക്ഷമമായി പ്രവർത്തിക്കാത്തത്. മെഡിക്കൽ കോളേജ് ആംബുലൻസ് രോഗികളെ കൊണ്ടുപോകാതെ വന്നതോടെ അതിനുള്ളിലെ മെഷീനുകൾ കേടുപാടുകൾ സംഭവിക്കുന്നതിനുള്ള സാധ്യത ഏറെയാണ്.






























