തിരുവനന്തപുരം: കോമൺവെൽത്ത് ഗെയിംസുൾപ്പെടെ അന്താരാഷ്ട്ര ടൂർണമെന്റുകളിൽ മത്സരിച്ച് രാജ്യത്തിന്റെ അഭിമാനമുയർത്തിയ മലയാളി കായിക താരങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. കോമൺവെൽത്ത് ഗെയിംസിലും ലോക ചെസ്സ് ചാമ്പ്യൻഷിപ്പിലും അണ്ടർ 23 ഏഷ്യൻ ഗെയിംസിലുമെല്ലാം നേട്ടങ്ങൾ കൊയ്ത താരങ്ങൾക്കാണ് സംസ്ഥാന സർക്കാരിന്റെ ആദരം. കായിക മന്ത്രി ഒ.ജെ ജനീഷ് ഇക്കാര്യം അറിയിച്ചു. കോമൺവെൽത്ത് ഗെയിംസിൽ ലോങ്ങ് ജംപിൽ വെള്ളി മെഡൽ നേടിയ മുരളി ശ്രീശങ്കറിനും പാരാ അത്ലറ്റിക്സിൽ പുരുഷന്മാരുടെ 100 മീറ്ററിൽ വെള്ളി നേടിയ മുഹമ്മദ് ബാസിലിനും 20 ലക്ഷം രൂപ പാരിതോഷികമായി നൽകും.
ശ്രീശങ്കറിന്റെയും മുഹമ്മദ് ബാസിലിന്റെയും പരിശീലകർക്ക് 2 ലക്ഷം രൂപ വീതവും നൽകും. നീന്തലിൽ ഫൈനലിസ്റ്റായ സാജൻ പ്രകാശ്, 4X400 മിക്സഡ് റിലേയിൽ ഫൈനലിസ്റ്റായ അൻസ ബാബു എന്നിവർക്ക് 5 ലക്ഷം രൂപ വീതവും നൽകും. ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൽ ചാമ്പ്യനായ ദിവി ബിജേഷിനും അണ്ടർ 23 ഏഷ്യൻ ഗെയിംസ് മിക്സഡ് റിലേയിൽ സ്വർണ്ണം നേടിയ ഇന്ത്യൻ ടീമിലെ അംഗമായിരുന്ന സാന്ദ്ര മോൾ സാബുവിനും 20 ലക്ഷം രൂപ വീതം നൽകാനും സംസ്ഥാൻ സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്തെ കായികമേഖലയുടെ വളർച്ചയ്ക്കും പുരോഗതിക്കും വികസനത്തിനും സർക്കാർ ഏറ്റവും ഉയർന്ന പരിഗണനയും പ്രാധാന്യവും നൽകുമെന്ന് താരങ്ങളുടെ മെഡൽനേട്ടത്തിന് പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതികരിച്ചിരുന്നു.





























