തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും ഉയർന്നു. ഇന്നലെ ഉപയോഗിച്ചത് 96.40 ദശലക്ഷം യൂണിറ്റ്. തുടർച്ചയായ രണ്ടാം ദിവസവും പീക്ക് സമയത്ത് വൈദ്യുതി ഉപഭോഗം 5000 മെഗാവാട്ടിന് മുകളിലെത്തി. വൈദ്യുതി പ്രതിസന്ധിയിൽ ജനം വലയുകയാണ്. ഈ മാസം പവർകട്ട് തുടരുമെന്നാണ് അധികൃതർ നൽകുന്ന സൂചന. വൈകിട്ടുള്ള സമയങ്ങളിൽ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കണമെന്നാണ് കെഎസ്ഇബി യുടെ ആഹ്വാനം. പ്രതിസന്ധി രൂക്ഷമായിരിക്കെ, ഉയർന്ന വിലക്ക് ഒക്ടോബർ മുതൽ മെയ് വരെ ഹ്രസ്വകാല കരാറിലൂടെ വൈദ്യുതി വാങ്ങാൻ റഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. എങ്കിലും ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് പരിഹാരമാകില്ല. വൈദ്യുതി പ്രതിസന്ധിയിൽ സംസ്ഥാനത്ത് രാഷ്ട്രീയ വാക്പോരും പ്രതിഷേധങ്ങളും കടുക്കുകയാണ്. പഴയകാലം ഓർമ്മിപ്പിക്കുന്ന വിധമാണ് പ്രതിഷേധങ്ങളിൽ പലതും. വൈദ്യുതി നിയന്ത്രണം വന്നതോടെ നഗരങ്ങൾ ഇരുട്ടിലാണ്.
വൈദ്യുതി ഉത്പാദനം കുറഞ്ഞതും ഉപഭോഗം കൂടിയതുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് കെഎസ്ഇബി ചെയർമാൻ എം ജി രാജമാണിക്യം പറയുന്നത്. കേരളത്തിൽ പുതിയ വൈദ്യുത പദ്ധതികൾ വരേണ്ട സമയം അതിക്രമിച്ചെന്നും , മാർക്കറ്റിൽ പോയി പച്ചക്കറി വാങ്ങുന്നത് പോലെയല്ല വൈദ്യുതി വാങ്ങുന്നതെന്നും എം ജി രാജമാണിക്യം പറഞ്ഞു.































